ലോക്ക്ഡൗണ്‍ ഇളവിൽ ഉടനെ തീരുമാനം വേണം,അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ ഇളവിൽ ഉടനെ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ചക്കുള്ളിൽ പഠിച്ച് റിപ്പോർട്ട്‌ നൽകാൻ നിർദേശം നല്‍കി. വിവിധ രംഗത്തെ ആളുകളുമായി ഉടനെ ചർച്ച നടത്തണമെന്നും ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും മുഖ്യമന്ത്രി നിർദേശം നല്‍കി.

ലോക്ക്ഡൗണ്‍ തുടർന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ല ജനങ്ങളുടെ ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിർദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ടിപിആര്‍ അടിസ്ഥാനത്തിൽ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തിൽ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രതിമാസം ഒരു കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്നും കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും യോ​ഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News