സഹോദരങ്ങളായ മൂന്നുകുട്ടികള്‍ പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു

ആലത്തൂര്‍: കുനിശേരി കുതിരപ്പാറയില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു. പള്ളിമേട് കൊറ്റിയോട് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കരിയങ്കാട് ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (ഏഴ്), റിഫാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം.ജസീര്‍-റംല ദമ്പതികള്‍ക്ക് വേറെ കുട്ടികളില്ല.

അയല്‍പക്കത്തെ കുട്ടിയോടൊപ്പം സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയ ഇവര്‍ മാവില്‍ നിന്ന് പറിച്ച മാങ്ങ കഴുകാന്‍
കുളത്തിലിറങ്ങിയപ്പോഴാണ് അപകടം. കുളത്തിനരികിലുള്ള പാറയിലിരുന്ന് മാങ്ങയില്‍ പറ്റിയിരുന്ന അഴുക്ക് കഴുകിക്കളയുന്നതിനിടെ റിന്‍ഷാദും റിഫാസും തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.ഇവര്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷപ്പെടുത്താനിറങ്ങിയ ജിന്‍ഷാദും മുങ്ങിത്താണു.കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ചതനുസരിച്ച്‌ സമീപവാസികള്‍ ഓടിയെത്തി കുട്ടികളെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് ആലത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവന്നു. തുടര്‍ന്ന് കുതിരപ്പാറ വേര്‍മാനൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെ.ഡി.പ്രസേനന്‍ എം.എല്‍.എ എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News