31.1 C
Kottayam
Tuesday, April 23, 2024

‘ബോധം കെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്തു’; ഭാര്യ സഹോദരിയെ കൊന്നത് മറ്റൊരു പ്രണയത്തിൽനിന്ന് പിൻമാറാത്തതിനാലെന്ന് പ്രതി

Must read

ആലപ്പുഴ: ചേർത്തല പട്ടണക്കാട് യുവതി സഹോദരിയുടെ വീട്ടിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. യുവതിയെ ക്രൂരമായി മർദ്ദിച്ച് ബോധംകെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും ഒടുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതി രതീഷ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ സഹോദരിയായ യുവതിയുമായി ഏറെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്നും, എന്നാൽ അടുത്തിടെയായി, ജോലി സ്ഥലത്തുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തയ്യാറായതോടെയുമാണ് കൊലപാതകം നടത്തിയതെന്നും പ്രതി സമ്മതിച്ചു. ഈ വിവാഹത്തിൽനിന്ന് പിൻമാറാൻ, യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയതായും, എന്നാൽ അവർ വഴങ്ങാൻ തയ്യാറായില്ലെന്നും രതീഷ് പറഞ്ഞു. കൊലപാതകം നടത്തിയ ദിവസവും ഉച്ചയ്ക്ക് രതീഷ് യുവതിയുടെ സുഹൃത്തിനെ വിളിച്ച് വിവാഹത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക നഴ്സായി ജോലി ചെയ്യുന്ന യുവതിയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചേർത്തല പട്ടണക്കാടുള്ള സഹോദരിയുടെ വീട്ടിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ വീട്ടിൽ മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരിയുടെ വീട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സഹോദരി ഭർത്താവ് രതീഷിനെ കാണാതാകുകയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തിൽ അന്വേഷണം രതീഷിലേക്ക് നീളുന്നത്. കഴിഞ്ഞ ദിവസം രതീഷ് പൊലീസ് പിടിയിലായതോടെ സംഭവത്തിൽ ചുരുളഴിയുകയായിരുന്നു.

ഗൾഫിൽ ഉണ്ടായിരുന്ന ജോലി നഷ്ടമായി നാട്ടിൽ നിൽക്കുന്ന രതീഷ് ഏറെക്കാലമായി ഭാര്യയുടെ സഹോദരിയുമായി അടുപ്പം പുലർത്തിയിരുന്നു. ഇവരുടെ ബന്ധത്തെ തുടർന്ന് ഭാര്യയുമായുള്ള രതീഷിന്‍റെ ദാമ്പത്യബന്ധത്തിൽ വിള്ളൽ വീണിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന രതീഷിന്‍റെ ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ ഭാര്യ സഹോദരിയെ രതീഷ് വീട്ടിലേക്ക് കൊണ്ടുവരാറുണ്ടായിരുന്നു. എന്നാൽ അടുത്തിടെ രതീഷിൽനിന്ന് ഭാര്യ സഹോദരി അകലാൻ തുടങ്ങി. വണ്ടാനം മെഡിക്കൽ കോളേജിൽ ഒപ്പം ജോലി ചെയ്യുന്ന യുവാവുമായി ഭാര്യ സഹോദരി അടുപ്പത്തിലാണെന്ന് രതീഷ് മനസിലാക്കി. ഇതേത്തുടർന്ന് ഇരുവരെയും ഈ ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ രതീഷ് ശ്രമിച്ചു. അതിനിടെ ഭാര്യ സഹോദരിക്ക് വന്ന നാലു വിവാഹാലോചനകൾ രതീഷ് മുടക്കുകയും ചെയ്തു.

എന്നാൽ പുതിയ പ്രണയബന്ധത്തിൽ നിന്ന് യുവതി പിൻമാറാൻ തയ്യാറായില്ല. തന്നെയുമല്ല, വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇരുവരും രതീഷിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ഭീഷണിയുമായി രതീഷ് രംഗത്തെത്തുകയായിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വിവാഹത്തിന് സമ്മതിക്കില്ലെന്ന് രതീഷ് യുവാവിനെ വിളിച്ച് അറിയിച്ചു. സംഭവ ദിവസം ഉച്ചയ്ക്കുശേഷവും രതീഷ് യുവാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ എന്ത് സംഭവിച്ചാലും താൻ യുവതിയെ വിവാഹം കഴിക്കുമെന്ന് ഇയാൾ രതീഷിനോട് പറഞ്ഞു. ഇതോടെയാണ് ഭാര്യസഹോദരിയെ വിളിച്ചുവരുത്തി അപായപ്പെടുത്താൻ രതീഷ് പദ്ധതിയിട്ടത്.

ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടിയാണെന്നും, കുട്ടികളെ നോക്കാനായി വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടാണ് രതീഷ് യുവതിയെ വിളിച്ചുവരുത്തിയത്. നേരത്തെയും കുട്ടികളെ നോക്കാൻ അവിടേക്ക് പോയിട്ടുള്ളതിനാൽ യുവതി ചേർത്തല പട്ടണക്കാട്ടെത്തി. തുടർന്ന് രതീഷ് അവിടെയെത്തി ബൈക്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. വീട്ടിലെത്തിയ ശേഷം വിവാഹത്തിൽനിന്ന് പിൻമാണമെന്ന് രതീഷ് ആവശ്യപ്പെട്ടതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി.

ഇതിനിടെ രതീഷ് യുവതിയെ ക്രൂരമായി മർദ്ദിക്കുകയും തല,ജനൽ കമ്പിയിൽ ഇടിച്ച് ബോധംകെടുത്തിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസംമുട്ടി യുവതിയെ കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം വീടിന് പിന്നിൽ മറവ് ചെയ്യാനും രതീഷ് ശ്രമിച്ചു. എന്നാൽ കനത്ത മഴയെ തുടർന്ന് ആ ശ്രമം ഉപേക്ഷിച്ചു. മൃതദേഹം വീണ്ടും വീട്ടിനുള്ളിൽ എത്തിച്ചശേഷം രതീഷ് കടന്നുകളയുകയായിരുന്നു. രാത്രി 8.30 ആയിട്ടും മകൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രതീഷ് വീട് പുറത്തുനിന്ന് പൂട്ടിയിട്ടതായി മനസിലാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week