ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ,തുറന്നുവിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകൾ ഇന്ത്യയിലെത്തിയതോടെ 13 വർഷത്തെ പ്രയത്നമാണ് സാക്ഷാത്കരിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാൾ കൂടിയാണ് ഇന്ന്. ചീറ്റകളെ നൽകിയതിന് നമീബിയയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയ്ക്ക് ചരിത്രനിമിഷമാണെന്നും പറഞ്ഞു.

2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്കു മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്. കടുവയുടെ ചിത്രം പതിപ്പിച്ച മുൻഭാഗമുള്ള ബോയിങ് 747 കാർഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളിൽ 8 ചീറ്റകളെ നമീബിയയിലെ വിൻഡ്‌ഹോക് വിമാനത്താവളത്തിൽ നിന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയർ വിമാനത്താവളത്തിലിറക്കിയത്.തുടർന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിക്കുകയായിരുന്നു.

6 ആഴ്ചയ്ക്കുള്ളിൽ ആൺമൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളിൽ പെൺമൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ തുടങ്ങിയവരും വിമാനത്തിലുണ്ട്. 5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News