ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗികവസതി ഉടൻ ഒഴിയുമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കഴിഞ്ഞ നവംബർ പത്തിന് വിരമിച്ച അദ്ദേഹത്തോട് ഔദ്യോഗികവസതി ഒഴിയാൻനിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഡ്മിനിസ്ട്രേഷൻ കേന്ദ്രത്തിന് കത്തെഴുതിയതിനുപിന്നാലെയാണ് ഇക്കാര്യമറിയിച്ചത്.
വിരമിച്ചശേഷവും വീടൊഴിയാത്തതിനെതിരേ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങടക്കം രംഗത്തെത്തിയിരുന്നു. ഉന്നതപദവിയിലിരിക്കുന്നവർ മാതൃകകാണിക്കണമെന്നും സർക്കാരുദ്യോഗസ്ഥരേക്കാൾ അത് ചെയ്യേണ്ടത് ജഡ്ജിമാരാണെന്നും സിങ് പറഞ്ഞു.
സർക്കാർ അനുവദിച്ച വീട്ടിലെ നവീകരണപ്രവർത്തനം നീണ്ടതും വീൽച്ചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരായ തന്റെ രണ്ട് ദത്തുപുത്രിമാർക്ക് അനുയോജ്യമായ വീട് ലഭിക്കാത്തതുമാണ് വൈകലിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. വീൽച്ചെയർകൂടി കയറ്റാൻസാധിക്കുന്ന ശൗചാലയസൗകര്യങ്ങൾ ആവശ്യമാണ്. ഒരു മകൾക്കായി വീട്ടിൽത്തന്നെ തീവ്രപരിചരണ (ഐസിയു) സൗകര്യവും സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാരണങ്ങളാൽ പലവീടുകളും നോക്കിയെങ്കിലും ഉടമകൾ തയ്യാറായില്ല. ഇപ്പോൾ സാധനങ്ങൾ പാക്ക്‌ചെയ്തുവെച്ചിട്ടുണ്ടെന്നും ഉടൻ മാറുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
വിരമിച്ചശേഷവും ഔദ്യോഗികവസതിയിൽ കഴിയാനുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ആറുമാസത്തെ കാലാവധി മേയ് പത്തിന് അവസാനിച്ചു. പിന്നീട് ജസ്റ്റിസ് ചന്ദ്രചൂഡ് വാക്കാൽ ആവശ്യപ്പെട്ടപ്രകാരം മേയ് 31 വരെ വീണ്ടും സമയംനൽകി. വിരമിച്ചശേഷം താമസിക്കാൻ തുഗ്ലക് റോഡിലെ 14-ാം നമ്പർ ബംഗ്ലാവ് അനുവദിച്ചെങ്കിലും അതിന്റെ നവീകരണപ്രവൃത്തികൾ തീർന്നിട്ടില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചത്.
ജസ്റ്റിസ് ചന്ദ്രചൂഡിനുശേഷം വന്ന ചീഫ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി.ആർ. ഗവായിയും തങ്ങളുടെ പഴയ ഔദ്യോഗികവസതിയിൽ തുടരാൻ താത്പര്യമറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസായപ്പോൾ തനിക്ക് കൃഷ്ണമേനോൻ മാർഗിലെ വീട്ടിലേക്കുമാറാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും എന്നാൽ, പല ഔദ്യോഗിക ചടങ്ങുകൾക്കും അതാവശ്യമായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

