തിരുവനന്തപുരം: കേരള സർവകലാശാലയിൽ പ്ലാനിങ് ഡയറക്ടർ മിനി ഡിജോ കാപ്പനെ പുതിയ രജിസ്ട്രാറായി വിസി നിയമിച്ചെങ്കിലും ഉത്തരവിറക്കാൻ തയ്യാറാകാതെ ജീവനക്കാർ. ഇതിനുപുറമേ, ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലയിൽനിന്ന് നീക്കി പകരം ആളെ നിയമിച്ച വിസിയുടെ തീരുമാനത്തിലും സർവകലാശാല ഉത്തരവിറക്കിയിട്ടില്ല. വിസി ഒപ്പിട്ട ഫയലുകളോട് ഉദ്യോഗസ്ഥർ മുഖംതിരിക്കുന്നതാണ് കാരണമെന്നാണ് ആക്ഷേപം. നിയമനം ചട്ടവിരുദ്ധമാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
സസ്പെൻഷനിലായ രജിസ്ട്രാർക്ക് ചുമതലയേൽക്കാൻ അവസരമൊരുക്കിയതിലും ഞായറാഴ്ചത്തെ സമാന്തരസിൻഡിക്കേറ്റിൽ പങ്കെടുത്തതിനും ഹരികുമാറിനോട് വിസി വിശദീകരണംതേടിയിരുന്നു. മറുപടിനൽകാതെ അദ്ദേഹം അവധിക്കുപോയ സാഹചര്യത്തിലാണ് ചുമതലമാറ്റിയത്. ജോയിന്റ് രജിസ്ട്രാർ രണ്ടുദിവസത്തെ അവധിയിൽപ്പോയ ഒഴിവിലെ ഈ നിയമനം ശരിയല്ലെന്നാണ് ഒരുവിഭാഗത്തിന്റെ വിമർശനം. ഈ സാഹചര്യത്തിൽ, സിൻഡിക്കേറ്റ് തീരുമാനം മാനിക്കാതെ വിസി രണ്ടുതീരുമാനമെടുത്തത് സർവകലാശാലയിൽ പുതിയ ഏറ്റുമുട്ടലിന് വഴിവെക്കും.
അടിയന്തര സിൻഡിക്കേറ്റിൽ നടന്നതെല്ലാം വിവരിച്ച് താത്കാലിക വിസി ഡോ. സിസാ തോമസ് ചാൻസലറായ ഗവർണർക്ക് റിപ്പോർട്ടുനൽകി. അധ്യക്ഷയെന്നനിലയിൽ താൻ യോഗം പിരിച്ചുവിട്ടതിനാൽ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ ‘സമാന്തര സിൻഡിക്കേറ്റി’ന്റെ തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു.
സിൻഡിക്കേറ്റ് തീരുമാനമനുസരിച്ചാണ് തിരികെ ജോലിയിൽ പ്രവേശിച്ചതെന്നും കോടതിയിൽ നിയമം സ്ഥാപിക്കപ്പെട്ടെന്നും രജിസ്ട്രാർ കെ.എസ്. അനിൽകുമാർ പ്രതികരിച്ചു.

