28.9 C
Kottayam
Wednesday, May 15, 2024

കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി,കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കും

Must read

ന്യൂഡൽഹി:കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. ഇടത് എംപിമാർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്സിൻ ക്ഷാമം മൂലം കേരളത്തിൽ വാക്സിനേഷൻ നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാർ മന്ത്രിയെ കണ്ടത്.

സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്കുമാർ, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കോവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിൻ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി അഭിനന്ദിച്ചു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുൻകൂറായി തന്നെ കേരളത്തിന് കൂടുതൽ വാക്സിൻ അനുവദിക്കാൻ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണത്തെക്കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആരോഗ്യമന്ത്രി എംപിമാരോട് ചോദിച്ചറിഞ്ഞു. ടെസ്റ്റ് വ്യാപകമാക്കിയതും രോഗലക്ഷണങ്ങൾ ഉള്ളവരെ വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാൻ കാരണമെന്ന് കേരള എം.പി.മാർ ചൂണ്ടിക്കാണിച്ചു.

അതേസമയം, കേന്ദ്രം എത്ര ഡോസ് വാക്സിൻ ഉടൻ അനുവദിക്കും എന്ന കാര്യം വ്യക്തമല്ല. നാലു മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്ന വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതൽ ഭാഗികമായി മുടങ്ങിയിരുന്നു. ചൊവ്വാഴ്ചയോടെ വാക്സിൻ ക്ഷാമം കൂടുതൽ രൂക്ഷമായി. വാക്സിൻ സ്റ്റോക്ക് ഏകദേശം അവസാനിച്ച സ്ഥിതിയാണെന്ന് മന്ത്രി വീണാ ജോർജ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week