അനുമതി ഇല്ലാതെ കൊവിഡ് പരിശോധന; കോട്ടയം ഡയനോവ ലാബ് വീണ്ടും വിവാദത്തില്‍

കോട്ടയം: അനുമതി ഇല്ലാതെ കൊവിഡ് 19 പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് പന്തളം നിലയ്ക്കലില്‍ അനുമതി ഇല്ലാതെ കൊവിഡ് പരിശോധന നടത്തിയതിന് കേസെടുത്തിരിക്കുന്നത്.

ശബരിമല ദര്‍ശനത്തിനെത്തിയ 119 പേരുടെ കൈയ്യില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്താനെന്ന പേരില്‍ 2100 രൂപ വീതം ലാബ് ജീവനക്കാര്‍ വാങ്ങുകയുണ്ടായി. ലാബ് ജീവനക്കാരായ മൂന്ന് പേരെ നിലയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നിലയ്ക്കലില്‍ ആര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഡയനോവ ലാബ് ഗുരുതര വീഴ്ച വരുത്തിയിരുന്നു. അബുദമില്ലാത്ത രോഗിക്ക് അസുഖമുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അര്‍ബുദത്തിന് ചികിത്സയ്‌ക്കെത്തിയ ആള്‍ക്ക് അര്‍ബുദം ഇല്ലെന്നും ഉണ്ടെന്നുമുള്ള രണ്ട് വ്യത്യസ്ത പരിശോധന റിപ്പോര്‍ട്ടുകള്‍ നല്‍കിയതും വിവാദമായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News