KeralaNews

സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം റദ്ദാക്കാനാകുമോ? നിയമവഴികള്‍ ഇങ്ങനെ

കൊച്ചി: സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസൻസ് ‘ആജീവനാന്തം’ റദ്ദ് ചെയ്ത സംഭവം പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഒരാളുടെ യാത്രാ ഉപാധിയെ ജീവിതകാലം മുഴുവനായി തടയാൻ കഴിയുമോ എന്ന തരത്തിലുള്ള ചർച്ചകൾ പലകോണുകളിൽ ഉയരുന്നു. ഇത്തരം സംഭവങ്ങൾ മുമ്പ് അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. സ‍ഞ്ചാര സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയാണ് ഇ എന്താണ് ഈ നടപടിക്കു പിന്നിലുള്ള നിയമവശം? നമുക്കൊന്ന് പരിശോധിക്കാം.

ലൈസൻസ് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രിവിലേജ് മാത്രമാണെന്ന് പറയുന്നു സഞ്ജു ടെക്കിയുടെ ലൈസൻസ് തിരിച്ചെടുത്ത ഉത്തരവിറക്കിയ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണൻ. ചില നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് കൈയിൽ വെക്കാനുള്ള അവകാശം മാത്രമാണ് ഒരു ലൈസൻസ് ഹോൾഡർക്കുള്ളത്. ഈ നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കപ്പെട്ടാൽ നിശ്ചിത കാലയളവിലേക്കോ ആജീവനാന്തകാലത്തേക്കോ ലൈസൻസ് തിരിച്ചെടുക്കാൻ സർക്കാരിന് അവകാശമുണ്ട്.

സ‍ഞ്ജു ടെക്കിയുടെ കാര്യത്തിൽ, അദ്ദേഹം തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണൻ ചൂണ്ടിക്കാട്ടി. ഉത്തരവിൽ ഇക്കാര്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഈ നിയമലംഘനങ്ങളെല്ലാം സഞ്ജു ടെക്കി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോകളായി തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നാല് ലക്ഷം ഫോളോവേഴ്സുള്ള ഒരാളുടെ കാഴ്ചക്കാരിൽ വലിയൊരു വിഭാഗമാളുകൾ കുട്ടികളായിരിക്കും. വളർന്നുവരുന്ന തലമുറയ്ക്ക് നിയമവാഴ്ച സംബന്ധിച്ച് തികച്ചും തെറ്റായ സന്ദേശം പകരുന്നതാണ് സഞ്ജു ടെക്കിയുടെ പെരുമാറ്റങ്ങളെല്ലാം. ഇതിൽ ശക്തമായ ഒരു സന്ദേശം നൽകേണ്ട ചുമതല ആർടിഓയ്ക്കുണ്ട്. സർക്കാരും കോടതിയും ഇക്കാര്യത്തിലെടുത്ത നിലപാട് പിന്തുടരുകയാണ് താൻ ചെയ്തതെന്നും ആർ. രമണൻ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ലൈസൻസ് തിരിച്ചെടുത്ത നടപടി മുമ്പുണ്ടായിട്ടുണ്ടോയെന്ന് അറിയില്ലെന്ന് ആർ. രമണൻ പറയുന്നു. എന്തായാലും ഇത്രയും അറിയപ്പെടുന്ന ഒരാളുടെ ലൈസൻസ് തിരിച്ചെടുക്കുന്നത് ഇതാദ്യമായിട്ടാണ്. ലൈസൻസ് ഹോൾഡ് ചെയ്യുന്നത് സംബന്ധിച്ച് സമൂഹത്തിലുള്ള ചില തെറ്റുധാരണകൾ തിരുത്താൻ ഈ നടപടി സഹായകമാകുമെന്നാണ് കരുതുന്നത്. ലൈസൻസ് എല്ലാക്കാലത്തും ഒരവകാശമായി കൈയിൽ കരുതാൻ കഴിയില്ലെന്ന വസ്തുത ജനങ്ങളെ അറിയിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണൻ പറയുന്നത് പ്രകാരം ലൈസൻസ് റദ്ദ് ചെയ്ത അതോരിറ്റിയുടെ അപ്പീൽ അതോരിറ്റിയെ സമീപിക്കാം. ഇതുപ്രകാരം ഒരു മാസത്തിനകം സഞ്ജുവിന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ അപ്പീൽ നൽകാവുന്നതാണ്. അപ്പീൽ അധികാരിക്ക് സഞ്ജുവിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയാലോ, ദയ തോന്നിയാലോ ശിക്ഷാ കാലാവധി അഞ്ച് വർഷമായോ പത്ത് വർഷമായോ ഒക്കെ കുറച്ചു നൽകാൻ കഴിഞ്ഞേക്കും.

അപ്പീൽ അധികാരിയുടെ തീരുമാനത്തിൽ തൃപ്തനല്ലെങ്കിൽ സഞ്ജുവിന് പിന്നീട് സമീപിക്കാൻ കഴിയുക ഹൈക്കോടതിയെയാണ്. ഇവിടെയുള്ള ഒരു പ്രശ്നം ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നൽകിയ നിർദ്ദേശപ്രകാരമാണ് ഈ നടപടി എന്നതാണ്. ടെക്കിക്കെതിരെ കർശന നടപടി വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇതേ ഹൈക്കോടതിയിൽ നിന്ന് എത്രത്തോളം ഇളവ് ലഭിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

1988ലെ മോട്ടോർ വാഹന നിയമത്തിന്റെ 19ാം വകുപ്പാണ് ലൈസൻസ് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നത്. സ്ഥിരമായി നിയമലംഘനം നടത്തുന്നയാളാണെങ്കിൽ അയാളുടെ ലൈസൻസ് തിരിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരം നൽകുന്നു ഈ സെക്ഷൻ. പൊതുജനത്തിന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഉപയോഗിക്കുന്നവരുടെ ലൈസൻസും ഇങ്ങനെ തിരിച്ചെടുക്കാൻ കഴിയും. സ്ഥിരം നിയമലംഘകനാണെന്ന് തെളിഞ്ഞാലാണ് ഈ കടുത്ത നടപടിയിലേക്ക് കടക്കുക.

നാർക്കോട്ടിക് ഡ്രഗ്സിനും സൈക്കോട്രോപിക് സബ്സ്റ്റാൻസിനും സ്ഥിരമായി അടിമപ്പെട്ടവരുടെ ലൈസൻസും തിരിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ട്. ഇങ്ങനെ നിരവധി കാരണങ്ങൾ വേറെയുമുണ്ട്.കോടതികൾക്കും നിശ്ചിതമായ ചില സാഹചര്യങ്ങളിൽ ഒരാളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ അധികാരമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button