മട്ടന്നൂർ (കണ്ണൂർ): മട്ടന്നൂരിൽ ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. മട്ടന്നൂർ ശിവപുരത്ത് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. 42 പേരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. മാനന്തവാടിയിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.
ബസ് ശിവപുരം ടൗണിലെത്തിയപ്പോൾ പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ഉടൻ തന്നെ ബസിലെ യാത്രക്കാരെ ഇറക്കുകയും ബാഗുകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു. നിമിഷങ്ങൾക്കകം പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായി. വിവരം അറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്നു അഗ്‌നിശമന വിഭാഗവും നാട്ടുകാരും ചേർന്നു തീയണച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു.
തീപ്പിടുത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തെ ബേക്കറിയുടെയും ഫ്രൂട്ട്സ് കടയുടെയും നെയിംബോർഡിനും മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകൾ സംഭവിച്ചു. രണ്ടു ബസുകളിലായാണ് ഉംറ തീർഥാടകർ കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അപകടത്തിന് ശേഷം യാത്രക്കാരെ മറ്റൊരു ബസിൽ വിമാനത്താവളത്തിലെത്തിച്ചു.


