ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തേയും ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിലെ സഞ്ചാരവേഗമനുസരിച്ച് ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചെ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാമേശ്വരത്ത് പാമ്പന്‍ പാലത്തിനു സമീപമാണ് ചുഴലിക്കാറ്റ് തീരം തൊടുക. നിലവില്‍ ന്യൂനമര്‍ദ്ദം കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ അകലെയെത്തി. അതിനാല്‍ത്തന്നെ തെക്കന്‍ കേരളത്തിലും തമിഴ്‌നാട് തീരത്തും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. നാളെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പടെ നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News