വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സൗജന്യ പ്രഭാതഭക്ഷണവും; അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാല്‍ പദ്ധതി നടപ്പാക്കാനാണു നിര്‍ദേശം.

കാസര്‍കോട് കൊളാടിയിലെ സ്‌കൂളില്‍ പ്രാതല്‍ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികള്‍ കുഴഞ്ഞുവീണ സംഭവമാണു ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാനാണ് തീരുമാനം.

നിലവില്‍ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളില്‍ സൗജന്യമായി വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെയാണ് ഇത്. 12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികള്‍ക്കു സര്‍ക്കാര്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഭക്ഷ്യകൂപ്പണുകളാണു വിതരണം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News