ഗോള്‍ നേട്ടം ആഘോഷിച്ചത് തുണിയുരിഞ്ഞ്! ബ്രസീല്‍ ഫുട്‌ബോള്‍ താരത്തിന് മത്സരങ്ങളില്‍ നിന്ന് വിലക്ക്

റിയോ ഡി ജനൈയ്‌റോ: ഗോള്‍ നേട്ടം തുണിയുരിഞ്ഞ് കാണിച്ച് ആഘോഷിച്ച ബ്രസീല്‍ ഫുട്‌ബോള്‍ താരത്തിന് എട്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക്. റിയോ ഡി ജനൈയ്‌റോ സ്റ്റേറ്റ് ലീഗില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ സാംപൈയോ കൊറീയ താരമായിരുന്ന എമേഴ്‌സന്‍ കാരിയോകയെയാണ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ എട്ടു മത്സരങ്ങളില്‍ നിന്നു ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കിയത്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കളിക്കളത്തില്‍ വിവാദത്തിന് കാരണമായ സംഭവം നടന്നത്. റിയോ ഡി ജനൈയ്‌റോ സ്റ്റേറ്റ് ലീഗില്‍ രണ്ടാം ഡിവിഷനില്‍ സാംപൈയോ കൊറീയയും മാരികയും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരത്തിനിടെയായിരുന്നു എമേഴ്‌സന്‍ കാരിയോകയുടെ മോശം പെരുമാറ്റമുണ്ടായത്. 95-ാം മിനിറ്റില്‍ സാംപൈയോ കൊറീയയ്ക്കായി വിജയഗോള്‍ നേടിയതിനു പിന്നാലെ കാരിയോക, മാരിക താരങ്ങള്‍ക്കും സ്റ്റാഫിനും നേരെ തുണിയുരിഞ്ഞ് ജനനേന്ദ്രിയം പുറത്തിടുകയായിരുന്നു. ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടുകയും ചെയ്തു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച അച്ചടക്ക സമിതിയാണ് നിലവില്‍ സാംപൈയോ കൊറീയ വിട്ട് പോര്‍ച്ചുഗിസ ഡോ റിയയിലേക്ക് ചേക്കേറിയ താരത്തെ വിലക്കിയത്. അതേസമയം മാരിക താരങ്ങളില്‍ നിന്നും കോച്ചിങ് സ്റ്റാഫില്‍ നിന്നും നേരിട്ട വംശീയാധിക്ഷേപത്തോട് പ്രതികരിക്കുകയാണ് താന്‍ ചെയ്തതെന്നായിരുന്നു കാരിയോകയുടെ വിശദീകരണം. തന്റെ പ്രതികരണം അതിരുകടന്നതായും താരം സമ്മതിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News