ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്,പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. 32ാം മിനിറ്റിൽ ദെയ്സൂകെ സകായ, 88ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്‍റകോസ് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. അധിക സമയത്തിന്‍റെ അവസാന മിനിറ്റിൽ ക്ലീറ്റൺ സിൽവ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാളിന്‍റെ ഗോൾ നേടി.

88ാം മിനിറ്റിലെ ഗോളിന് പിന്നാലെ ജേഴ്സിയൂരി ആഘോഷപ്രകടനം നടത്തിയതിന് ഡയമന്‍റകോസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു.

വാശിയേറിയ മത്സരത്തിൽ ഇരുടീമും ഒരേപോലെ ആക്രമിച്ച് മുന്നേറി. 61 ശതമാനം സമയവും ബംഗാൾ ടീമിന്‍റെ കാലിലായിരുന്നു പന്ത്. ഗോളി സചിൻ സുരേഷിന്‍റെ മികച്ച സേവുകൾ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടായി. ക്ലീറ്റൺ സിൽവ എടുത്ത ആദ്യ പെനാൽറ്റി കിക്ക് സചിൻ സുരേഷ് തട്ടിയകറ്റിയിരുന്നു.

36ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ ലിറ്റിൽ മജീഷ്യൻ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ നിന്നാണ് സകായ് വലകുലുക്കിയത്. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ സകായുടെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഗോൾമടക്കാനുള്ള ഈസ്റ്റ് ബംഗാളിന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങൾ 85ാം മിനിറ്റിൽ പെനാൽട്ടിയിൽ കലാശിച്ചു.

എന്നാല്‍ ക്ലീറ്റൺ സിൽവയെടുത്ത പെനാൽട്ടി ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തകർപ്പൻ സേവിലൂടെ കൈപ്പിടിയിലൊതുക്കി. ഫൗൾ വിളിച്ച് വീണ്ടും ഈസ്റ്റ് ബംഗാളിന് റഫറിയുടെ പെനാൽട്ടി ദാനം. പക്ഷെ ഇക്കുറിയും സച്ചിന്റെ മാന്ത്രികക്കൈ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തി.

മത്സരത്തിന്റെ 88 ാം മിനിറ്റിൽ ഡയമന്‍റക്കോസിന്‍റെ ഗോൾ എത്തി. പിന്നാലെ ചുവപ്പ് കാർഡ് കണ്ട് ഡയമന്‍റക്കോസ് പുറത്തായി. മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ ഈസ്റ്റ് ബംഗാളിന് അനുകൂലമായി വീണ്ടും പെനാൽട്ടി. ഇക്കുറി സിൽവക്ക് പിഴച്ചില്ല. ഗോൾവല കുലുങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News