തദ്ദേശ തെരഞ്ഞെടുപ്പ് : നിലപാട് പ്രഖ്യാപിച്ച് ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കേണ്‍ഗ്രസ്സിനകത്തെ നേതൃത്വ പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ നിന്നും വിട്ടു പോയതും യു ഡിഎഫിനകത്തെ തമ്മലടിയുമാണ് അതിന് കാരണം. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോടാണ് ബിജെപിയ്ക്ക് യോജിപ്പ്. സര്‍വ്വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തെരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്.
ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള നിലപാടില്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അഭിപ്രായം പറയണം. എകെജി സെന്ററിന്റെയും സര്‍ക്കാരിന്റെ മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലക്യഷ്ണന്‍ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News