ലക്‌നൗ: നർത്തകിയോടൊപ്പം അടുത്തിടപഴകിയ വീഡിയോ പുറത്തായതോടെ ഉത്തർപ്രദേശിലെ മുതിർന്ന നേതാവിനെ ബി.ജെ.പി. പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന ബബ്ബൻ സിങ് രഘുവംശിയെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
ഒരു പൊതുചടങ്ങിനിടെ നടന്ന നൃത്തപരിപാടിയിൽ നർത്തകിയെ മടിയിലിരുത്തി ലാളിക്കുന്ന ബബ്ബൻ സിങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. 70 വയസ്സുള്ള ബബ്ബൻ സിങ് നിലവിൽ കിസാൻ കോഓപ്പറേറ്റീവ് മില്ലിന്റെ ഡപ്യൂട്ടി ചെയർമാനാണ്.
വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന് ആരോപിച്ച ബബ്ബൻ സിങ് ഇതിനു പിന്നിൽ പാർട്ടിയിലെ ശത്രുക്കളാണെന്നും പറഞ്ഞു. ‘ എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ്. കേതകി സിങ് എം.എൽ.എയുടെ ബന്ധുക്കളാണ് ഇതിനു പിന്നിൽ.’ ബബ്ബൻ സിങ് ആരോപിച്ചു. കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെട്ട ബബ്ബൻ സിങ്ങിനു പകരം ബാംസ്ഡിഹിൽനിന്ന് വിജയിച്ച ബി.ജെ.പി. എം.എൽ.എയാണ് കേതകി സിങ്.

