28.9 C
Kottayam
Monday, May 27, 2024

പറഞ്ഞതിൽ ഉറച്ച് മണി; ‘മഹതി’ അപകീർത്തികരമല്ലെന്ന് പിണറായി; പ്രതിപക്ഷത്തിന് വിമർശനം

Must read

തിരുവനന്തപുരം: കെകെ രമയ്ക്ക് എതിരായ പരാമർശത്തിൽ ഉറച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മണി പറഞ്ഞതിൽ തെറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഒപ്പം പ്രതിപക്ഷത്തിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷം എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നിന്ന് പുറത്തേക്ക് പോയി.

താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു മണി പറഞ്ഞു. തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പോലീസാണ്. സഭയിൽ കിടന്നു ബഹളം ഉണ്ടാക്കിയാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്തോ അപമാനിച്ചു’ എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെയും സ്പീക്കറുടെയും നിലപാടിൽ പ്രതിഷേധിച്ച് ധനാഭ്യർത്ഥന ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി. ഒരു ഭാഗം മാത്രം പറഞ്ഞ്, മറുപടി ഇല്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും ഇത് പർലമെന്ററി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിർത്തിവെക്കുകയും ചെയ്തു. എംഎം മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്നായിരുന്നു വിഡി സതീശന്റെ വിമർശനം. സഭ പിന്നീട് വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം ബഹിഷ്കരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week