KeralaNews

കെ – ഫോണിന് ഐഎസ്‌പി ലൈസൻസ്: ഇനി ഇന്റർനെറ്റ് സേവന ദാതാവ്

തിരുവനന്തപുരം:ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഐ എസ് പി ലൈസൻസ് കിട്ടി. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസൻസ് അനുവദിച്ചത്. ഇതോടെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവർത്തിക്കാനാവും. സൗജന്യമായും കുറഞ്ഞ നിരക്കിലും എല്ലാവർക്കും ഇന്റർനെറ്റ് എന്ന പ്രഖ്യാപിത നയവുമായാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

സാങ്കേതിക സഹായം മാത്രം നൽകുന്ന സംവിധാനമെന്നായിരുന്നു കെ ഫോണിന്റെ കാര്യത്തിലെ ആദ്യത്തെ തീരുമാനം. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ നിലപാട് മാറ്റി. ഇന്റർനെറ്റ് ഡാറ്റാ പ്രൊവൈഡർ ലൈസൻസിന് കൂടി കെ ഫോൺ അപേക്ഷ നൽകി. ഡാറ്റാ നൽകുന്നതിന് ബി എസ് എൻ എല്ലിന്റെയും എൻഡ് ടു എൻഡ് കണക്ഷന് കേരളാ വിഷന്റേയും ടെന്റർ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് കെ ഫോണിന്റെ തീരുമാനമെന്ന് കെ ഫോൺ അധികൃതർ സ്ഥിരീകരിക്കുന്നു.

സര്‍ക്കാര്‍ മേഖലയിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമാണ് കെ ഫോൺ. ഇതിന്റെ സാമ്പത്തിക വശവും നടത്തിപ്പ് രീതിയും പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെ എന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കുന്നത്.

ഇന്റര്നെറ്റ് സര്‍വ്വീസ് പ്രൊവൈഡറായി കൂടി കെ ഫോൺ മാറുമ്പോൾ എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം എന്നതിനെ കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. ഡാറ്റാ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ സാമ്പത്തിക ലാഭം ഉറപ്പാക്കുന്നത് എങ്ങനെ , എന്തെല്ലാം സൗകര്യങ്ങൾ അധികമായി ഒരുക്കേണ്ടതുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തുകയാണ് ലക്ഷ്യം. ഒരോ മണ്ഡലത്തിലും അര്‍ഹരായ ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തി പരമാവധി അഞ്ഞൂറ് പേർക്ക് വരെ സൗജന്യ കണക്ഷൻ നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button