രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടരവയസുകാരിക്ക് മന്ത്രവാദത്തിലൂടെയാണ് മര്‍ദനമേറ്റതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍. ഈ കുഞ്ഞിന്റെ കുടുംബത്തിന് അന്ധവിശ്വാസങ്ങളുള്ളതായി കുഞ്ഞിന്റെ അമ്മൂമ്മയുടെ സഹോദരി ഒരു മാധ്യമത്തോട് പറഞ്ഞു. ആന്റണി ടിജിനുമായി അടുത്തതിന് ശേഷമാണ് കുടുംബം അന്ധവിശ്വാസത്തിന് അടിപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. മുട്ടയില്‍ ആരോ കൂടോത്രം നടത്തിയിരുന്നു എന്നുള്‍പ്പെടെ കുഞ്ഞിന്റെ കുടുംബം വിശ്വസിച്ചിരുന്നതായി ബന്ധു പറഞ്ഞു. ആന്റണി ടിജിനാണ് ഈ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചത്. മുട്ടയുടേയും മറ്റും ചിത്രങ്ങള്‍ കുട്ടിയുടെ അമ്മ തനിക്ക് വാട്ട്സ്ആപ്പിലൂടെ അയച്ചതായി ബന്ധു കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും തരത്തിലുള്ള മന്ത്രവാദത്തിന്റെ ഭാഗമായിട്ടാകാം കുഞ്ഞിന് മര്‍ദ്ദനമേറ്റതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ആന്റണി ടിജനെ കുട്ടിയുടെ അമ്മ എങ്ങനെ പരിചയപ്പെട്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാകാമെന്നാണ് ഇവര്‍ അനുമാനിക്കുന്നത്. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതോടെ മന്ത്രിവാദത്തിന്റെ ഇടപെടല്‍ കൂടുതല്‍ സംശയിക്കുന്നുണ്ടെന്ന് ബന്ധു വ്യക്തമാക്കി. തെറ്റ് ചെയ്തെങ്കില്‍ കുഞ്ഞിന്റെ അമ്മ ശിക്ഷിക്കപ്പെടണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ തുടരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം ഉണ്ടാകാതിരിക്കാനും ഉള്ള മരുന്നുകള്‍ ആണ് ഇപ്പോള്‍ നല്‍കുന്നത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയുടെ സഹോദരി , സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ ആന്റണി ടിജിന്‍ മര്‍ദിച്ചിരിക്കാമെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു. ആന്റണി ടിജിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ആന്റണിക്കെതിരേ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഴു മാസം മുന്‍പ് വരെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും കുട്ടിയുടെ പിതാവ് മൊഴി നല്‍കി.

മാനസിക വിഭ്രാന്തി ഉള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി പറഞ്ഞിരുന്നു. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം അച്ഛന്‍ ആവശ്യപ്പെട്ടതായി ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്.അരുണ്‍കുമാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരീ പങ്കാളിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അരുണ്‍ കുമാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News