FeaturedHome-bannerKeralaNews

അട്ടപ്പാടി മധു വധം: പ്രതികൾ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ്

പാലക്കാട് : അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളിൽ ഒമ്പത് പേരും ഒളിവിൽ. ഇവർക്കായി പൊലീസ് തെരച്ചിൽ വ്യാപകമാക്കി. പൊലീസ് ഉടൻ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കും.

പന്ത്രണ്ടിൽ മൂന്നുപ്രതികൾ മാത്രമാണ് റിമാൻഡിൽ ആിട്ടുള്ളത്. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാംപ്രതി പി.സി.ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൽ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ് ,പതിനാറാം പ്രതി വി.മുനീർ എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ.

കേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളിൽ പലരേയും പ്രതികൾ നേരത്തെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നിരുന്നു.


പ്രതികളുടെ ജാമ്യം റദ്ദാക്കിയ സ്ഥിതിക്ക് സാക്ഷികൾ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്. അതിനിടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിഭാഗം

  ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ സാക്ഷികളെ കൂറുമാറ്റാൻ വൻ പദ്ധതികളാണ് പ്രതികൾ തയാറാക്കിയത്. വിചാരണ കോടതിയുള്ള മണ്ണാർക്കാട് ലോഡ്ജിൽ മുറിയെടുത്തും പ്രതികൾ പദ്ധതി തയ്യാറാക്കി.സാക്ഷികളെ ഇടനിലക്കാർ മുഖേനെ നാട്ടിൽ നിന്ന് മാറ്റിപ്പാർപ്പിച്ചാണ് മൊഴിമാറ്റത്തിന് പദ്ധതി ഒരുക്കിയത്.പതിനൊന്നാം സാക്ഷി ചന്ദ്രനെയും പതിമൂന്നാം സാക്ഷി സുരേഷിനെയും മണ്ണാർക്കാട്ടെ ലോഡ്ജിൽ രണ്ടുനാൾ താമസിപ്പിച്ചതിൻറെ രേഖകളും ദൃശ്യങ്ങളും പുറത്തു വന്നു .

.

മധുകൊലക്കേസിൽ പ്രതികൾക്ക് വേണ്ടി ഇടനില നിന്ന് എല്ലാം വെടിപ്പായി ചെയ്തത്, ആനവായി ഊരിലെ ആഞ്ചൻ ആണ്. സാക്ഷികളെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകാൻ പലപ്പോഴായി സമീപിച്ചു. മണ്ണാർക്കാട്ടെ ലോഡ്ജിൽ പതിനൊന്നാം സാക്ഷി ചന്ദ്രനെയും പതിമൂന്നാം സാക്ഷി സുരേഷിനെയും മുറിയെടുത്ത് താമസിപ്പിച്ചു. ജൂൺ ഏഴു മുതൽ ഒമ്പത് വരെയാണ് സാക്ഷികളെ പ്രോസിക്യൂഷന് കിട്ടാത്തവിധം അകറ്റിയത്. കൃത്യമായി പറഞ്ഞാൽ വിസ്താരത്തിന് മുമ്പ് 48 മണിക്കൂർ നേരം സാക്ഷികൾ പ്രതികളുടെ വലയത്തിൽ ആയിരുന്നു.

മുറിയെടുത്തത് ആഞ്ചന്‍റെ പേരിൽ തന്നെ.പർപ്പസ് ഓഫ് വിസിറ്റ് എന്ന കോളത്തിൽ എഴുതിയത് കോർട്ട് എന്നാണ്.! ജൂൺ ഒമ്പതിനായിരുന്നു ചന്ദ്രന്‍റെ വിസ്താരം. രണ്ടുനാൾ മുമ്പെ കോടതിയുള്ള മണ്ണാർക്കാടേക്ക് കൊണ്ടുവന്നു, പ്രതികൾക്ക് വേണ്ടി എല്ലാം പറഞ്ഞു പഠിപ്പിച്ചു. മധുവിന്‍റെ ബന്ധുകൂടിയായ ചന്ദ്രൻ കൂറുമാറി.

തൊട്ടടുത്ത ദിവസം സുരേഷിന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും അന്നത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതോടെ വിചാരണ നീണ്ടു. ഇതിനിടെ സാക്ഷി സംരക്ഷണ പദ്ധതി നടപ്പിലായതും സുരേഷിന്‍റെ വിസ്താരം നീട്ടിവച്ചതും പ്രോസക്യൂഷനെ തുണച്ചു.

സാക്ഷി സംരക്ഷണ പദ്ധതിയുടെ നിയമപരമായ പിൻബലത്തിൽ പൊലീസ് പ്രതികളേയു സാക്ഷികളേയും നിരീക്ഷിച്ചു. ഇതോടെ കൂറ്റുമാറ്റത്തിന്‍റെ മറ്റൊരു അധ്യായം തിരിച്ചറിഞ്ഞു.സുരേഷിനെ കാര്യങ്ങളുടെ ഗൌരവം പൊലീസ് ബോധിപ്പിച്ചതോടെ കഥമാറി.

ജൂലൈ 22ന് സുരേഷിനെ വിസ്തരിച്ചപ്പോൾ, നേരത്തെ നൽകിയ രഹസ്യ മൊഴിയിൽ ഉറച്ച് നിന്നു. മധുകേസിൽ ആദ്യമായി സാക്ഷി ഒപ്പം നിന്നതും അന്നായിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. എന്തു കൊണ്ടാണ് ഇടനില നിന്ന്
ആഞ്ചന് എതിരെ നിയമ നടപടി വരാത്തതെന്നതും അന്വേഷിക്കേണ്ടതാണ്. ഒപ്പം കൂറ്മാറിയ സാക്ഷികൾക്ക് എതിരെ എന്ത് നിയമ നടപടി വരും എന്നതും കണ്ടറിയണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button