ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊല്ലം:ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി.കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്.

പിടിയിലായവര്‍ മോഷണകേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.കൊല്ലം, കോട്ടയം, തിരുവനന്തപുരം റൂറല്‍ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.കൊല്ലത്തു വച്ച്‌ പോലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച രീതിവച്ച്‌ പ്രൊഫഷണല്‍ സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ തന്നെ മനസിലായിരുന്നു. ഇതനുസരിച്ച്‌ അന്വേഷണ സംഘം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ റോക്കിയും നിശാന്തും ഇടംപിടിച്ചിരുന്നു.

എന്നാല്‍ ഇവര്‍ തന്നെയാണോ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ചതെന്ന് പൊലീസിന് ഉറപ്പില്ലായിരുന്നു.അവ്യക്തമായ ഒരു സി സി ടിവി ദൃശ്യം മാത്രമായിരുന്നു പ്രതികളുടേതായി പൊലീസിന് സംഭവസ്ഥലത്തു നിന്ന് ലഭിച്ചിരുന്നത്.

എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ഇന്നലെ രാത്രിയോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.സ്ഥിരം കുറ്റവാളി കൂടിയായ റോക്കി ഇന്നലെ രാത്രി കൊല്ലം വഴി ബസില്‍ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു.തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് വഴിക്കു വച്ച്‌ തടഞ്ഞുനിര്‍ത്തിയാണ് റോക്കിയെ പിടികൂടുന്നത്.

നിശാന്തിനെ കഠിനംകുളത്തുള്ള സ്വന്തം വീട്ടില്‍ നിന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News