കേരളത്തിലെ ക്ഷേത്രത്തില്‍ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു,മൂന്ന് നാല് തവണ; ദുരനുഭവം പങ്കുവെച്ച് അതിഥി റാവു

കൊച്ചി:തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ൽ സൂഫിയും സുജാതയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്‌നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ നായിക വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു. 

ഇപ്പോഴിതാ കേരളത്തിലെത്തിയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അതിഥി. വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിലാണ് അതിഥിയുടെ തുറന്നു പറച്ചിൽ. കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ ദർശനത്തിനായി വന്നപ്പോൾ ആരോ വയറിൽ കൈവെച്ചുവെന്നാണ് താരം പറയുന്നത്. 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന് ഈ ദുരനുഭവം ഉണ്ടാകുന്നത്. 

അതിഥിയുടെ വാക്കുകൾ ഇങ്ങനെ ‘എനിക്ക് 15 വയസായിരുന്നു. ഞങ്ങൾ കേരളത്തിലെ ഒരു അമ്പലത്തിൽ ദർശനത്തിന് പോയതാണ്. അവിടെ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നിൽക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് എന്റെ വയറിൽ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്. മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി. ഞാൻ തിരിഞ്ഞ് നിന്ന് അയാളുടെ കയ്യിൽ കയറി പിടിച്ചു. 

അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു. അവൻ പേടിച്ചു പോയി. എന്താ എന്താ എന്ന് അവൻ ചോദിച്ചു. ഞാൻ അയാളെ നന്നായി ചീത്ത പറഞ്ഞു, അയാളത് ജീവിതത്തിൽ മറക്കില്ല” എന്നാണ് അതിഥി റാവു പറഞ്ഞത്. മീടൂ തുറന്നു പറച്ചിലുകൾക്ക് പൂർണ്ണ പിന്തുണ നൽകിയ താരമാണ് അതിഥി റാവു. സിനിമയിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാൽ ഒരാൾ തന്നോട് അത്തരത്തിൽ സമീപിച്ചിട്ടുണ്ടെന്നും അതിഥി തുറന്നു പറഞ്ഞിരുന്നു.

തെന്നിന്ത്യന്‍ താരമായ
സിദ്ധാര്‍ത്ഥും അതിഥി റാവു ഹൈദരിയും ഡേറ്റിംഗിലാണെന്ന് നിരവധി റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും ഏറെ നാളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു ഇരുവരും ഒരു അഭിപ്രായവും തുറന്നു പറഞ്ഞിട്ടില്ല. കുറച്ചേറെ നാളുകളായി ഇരുവരേയും ഒന്നിച്ചാണ് പലപ്പോഴും കാണാറുള്ളത്. പൊതുവിടങ്ങളിലും നിരവധി പരിപാടികളിലും ഇരുവരേയും പിന്തുടരുകയാണ് പാപ്പരാസികളും.

അടുത്തിടെ സിദ്ധാര്‍ത്ഥും അദിതിയും ഭക്ഷണം കഴിച്ചശേഷം ഒരു റെസ്റ്റോറന്റി ല്‍ നിന്ന് പുറത്തുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൈദരാബാദില്‍ നടന്ന നടന്‍ ശര്‍വാനന്ദിന്റെ വിവാഹ നിശ്ചയ ചടങ്ങിലും സിദ്ധാര്‍ത്ഥും അതിഥിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമീപകാലത്ത് ഒരു സിനിമാ പ്രമോഷനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അതിഥി ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

2021 ല്‍ പുറത്തിറങ്ങിയ മഹാസമുദ്രത്തിലാണ് സിദ്ധാര്‍ത്ഥും അതിഥിയും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിലെ ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിനു ശേഷമാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലായത്. ശര്‍വാനന്ദും സിദ്ധാര്‍ഥും നായകന്മാരായെത്തിയ ചിത്രത്തില്‍ അതിഥിയും അനു ഇമ്മാനുവേലുമായിരുന്നു നായികമാര്‍.

മുമ്പ് വിവാഹം കഴിഞ്ഞ് ബന്ധം വേര്‍പെടുത്തിയവരാണ് സിദ്ധാര്‍ത്ഥും അതിഥിയും. കളിക്കൂട്ടുകാരിയായിരുന്ന മേഘ്‌നയുമായി 2003 ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. പിന്നീട് 2007 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. അതിഥി 2006 ല്‍ മലയാള ചിത്രം പ്രജാപതിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ വിവാഹം കഴിക്കുകയും 2013 ല്‍ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിദ്ധാര്‍ത്ഥും അതിഥിയും. രണ്ടു പതിറ്റാണ്ടോളമായി സിദ്ധാര്‍ത്ഥ് സിനിമ മേഖലയിലുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് നായികനായി സിദ്ധാര്‍ത്ഥ് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലൂടെ താരമൂല്യമുള്ള നായകനായും വളര്‍ന്നു. ഇതിനിടയില്‍ ഹിന്ദിയിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. 2018 ല്‍ മലാളത്തിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തില്‍ ദിലീപിനൊപ്പം പ്രധാന വേഷത്തിലും അഭിനയിച്ചിരുന്നു. ബോയിസിനു ശേഷം വീണ്ടും ശങ്കറിന്റെ സിനിമയില്‍ അഭിനയിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍. കമലഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ രണ്ടാം ഭാഗത്തിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ അഭിനയിക്കുന്നത്.

അതിഥി റാവു ഹൈദരി ഇന്നു തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ ഏറെ വിലയേറിയ താരമാണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ല്‍ സൂഫിയും സുജാതയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്‌നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ നായിക വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News