32.3 C
Kottayam
Wednesday, May 1, 2024

ഏത് നേരത്തും ഞാന്‍ അടൂര്‍ ഭാസിയുടെ കൂടെയായിരുന്നു; കല്യാണക്കഥ വരെ പ്രചരിച്ചിരുന്നുവെന്ന് നടി ശ്രീലത നമ്പൂതിരി

Must read

കൊച്ചി:ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ശ്രീലത നമ്പൂതിരി. ഇപ്പോള്‍ മുതിര്‍ന്ന നടിയായി അഭിനയത്തില്‍ സജീവമായി തുടരുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന ആളായിരുന്നു താന്‍. അങ്ങനെ അപ്പച്ചി കാരണം സിനിമയിലേക്ക് എത്തിപ്പെട്ടതാണെന്നാണ് ശ്രീലത പറയുന്നത്.

അടൂര്‍ ഭാസിയുടെ നായികയായി അഭിനയിക്കാനാണ് ആദ്യം അവസരം ലഭിച്ചത്. അന്ന് സിനിമയിലേ അഭിനയിക്കുന്നില്ലെന്ന് വാശിപ്പിടിച്ചു. പിന്നീട്് അടൂര്‍ ഭാസിയും ഞാനും ഹിറ്റ് ജോഡികളായി മാറി. അന്ന് ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരെ വന്നുവെന്നാണ് നടി പറയുന്നത്.

എന്റെ അച്ഛന്റെ സഹോദരി കുമാരി തങ്കം പഴയ നടിയായിരുന്നു. പ്രേം നസീറിന്റെയൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നെ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. പതിനാറ് വയസുള്ളപ്പോഴാണ് അവരെന്നെ ഒരു സിനിമയിലേക്ക് നായികയായി വിളിക്കുന്നത്. എനിക്ക് താല്‍പര്യമില്ലായിരുന്നു. പിന്നെ പോയി നോക്കാമെന്ന് അമ്മ പറഞ്ഞതോടെ മനസില്ലാ മനസോടെ അവിടെ ചെന്നു. എന്റെ സങ്കല്‍പ്പത്തില്‍ പ്രേം നസീറും സത്യന്‍ മാഷുമൊക്കെ നായകനായി നില്‍ക്കുകയാണല്ലോ. അവരുടെ കൂടെ എങ്ങനും ആയിരിക്കുമോന്ന് ചിന്തിച്ചു.

അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണ് അപ്പച്ചി എന്റെ നായകനെ കാണിച്ച് തന്നത്. ദാ ആ ഇരിക്കുന്ന ആളാണ് നായകനെന്ന് പറഞ്ഞ് നോക്കിയപ്പോള്‍ അടൂര്‍ ഭാസി. എനിക്ക് പതിനാറ് വയസേയുള്ളു, അദ്ദേഹത്തിന് അന്നേ പത്ത് നാല്‍പത് വയസുണ്ടാവും. മുറുക്കി ചുവപ്പിച്ച് ആകെ വൃത്തികെടായി ഇരിക്കുകയാണ്. ഇതോടെ ഞാന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു.

പിന്നെ അവിടെ ഒരു ഷൂട്ടിങ്ങ് കാണാന്‍ പോയി. ആ ലൊക്കേഷനില്‍ എന്റെ മുഖത്ത് മേക്കപ്പിട്ടിട്ട് ഒന്ന് രണ്ട് ഷോട്ട് എടുത്തു. അപ്പോഴും എനിക്ക് താല്‍പര്യമില്ല. പിന്നെ സത്യന്‍ മാഷിന്റെ മകളായി അഭിനയിച്ചു. പിന്നെയും ഭാസി ചേട്ടന്റെ കൂടെ ഒരു സിനിമ വന്നു.

ആ ചിത്രത്തില്‍ ഡാന്‍സൊക്കെ ഉണ്ട്. അതില്‍ മനസില്ല മനസോടെയാണ് അഭിനയിച്ചത്. സിനിമയിലെ നായകന്‍ പ്രേം നസീര്‍ ആണെങ്കിലും എന്റെ നായകന്‍ അടൂര്‍ ഭാസിയായിരുന്നു. ആ സിനിമയോടെ എനിക്ക് ഒരുപാട് സിനിമകളിലേക്കുള്ള അവസരമെത്തി.

എല്ലാ സിനിമകളും ഭാസി ചേട്ടന്റെ കൂടെയുള്ള കോമഡി ചിത്രങ്ങളാണ്. അതിന് കാരണം അന്ന് കോമഡി ചെയ്യാന്‍ പറ്റുന്ന ഒരു ചെറുപ്പക്കാരി ഇല്ലായിരുന്നു. ഭാസി ചേട്ടന്‍ അന്നെന്നെ സപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ടോളം സിനിമകള്‍ ചെയ്തതിന് ശേഷമാണ് ഞാന്‍ ആ കോമഡി ട്രാക്കിലേക്ക് തന്നെ വന്നത്. അങ്ങനെ മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളായി ഞങ്ങള്‍ മാറി. അതെങ്ങനെ പറ്റിയെന്ന് എനിക്ക് അറിയില്ലെന്ന് ശീലത പറയുന്നു.

കുറേ സിനിമകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങളെന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞതല്ലേന്ന്. ഇപ്പോള്‍ നിങ്ങള്‍ എന്റെ കൂടെ മാത്രമല്ലേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഞാനും അടൂര്‍ ഭാസിയും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് വരെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. കാരണം രാവിലെ ഒരു സെറ്റില്‍, ഉച്ചയ്ക്കും രാത്രിയിലുമൊക്കെ പല പല സെറ്റുകളില്‍ ഞങ്ങള്‍ രണ്ടാളും ഒരുമിച്ചുണ്ടാവും. ഏത് സമയത്തും ഒരുമിച്ചായതോടെ അത്തരം കഥകള്‍ വന്നുവെന്നും ശ്രീലത വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week