CrimeHome-bannerKeralaNews

തൃശൂരില്‍ സ്വകാര്യ ബസ് ആംബുലന്‍സിന്റെ വഴിമുടക്കി; രോഗി മരിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗി മരിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.
ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് അബ്ദുള്‍ റഹിമാന്റെ ഭാര്യ ഐഷാബി (67)യാണ് മരിച്ചത്. ശരീരത്തില്‍ എന്തോ കടിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഐഷാബിയെ വാടാനപ്പള്ളി ആക്ട്‌സിന്റെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം.

മനക്കൊടി ചേറ്റുപുഴ പാടത്ത് ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു ആബുലന്‍സ്. നിര്‍മാണജോലികള്‍ നടക്കുന്ന വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ചേറ്റുപുഴ പാടം മുതല്‍ വ്യാഴാഴ്ച വലിയ ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടെ തൃശ്ശൂര്‍-കാഞ്ഞാണി റൂട്ടിലോടുന്ന മണിക്കുട്ടന്‍ എന്ന ബസ് വരിതെറ്റിച്ച് തെറ്റായ ദിശയില്‍ കടന്നുവന്നു.

ഇതോടെ ആംബുലന്‍സ് 15 മിനിറ്റോളം നീങ്ങാന്‍ കഴിയാത്തവിധം കുരുങ്ങി. ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍ ഇറങ്ങിച്ചെന്ന് ബസ് ഡ്രൈവറോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവിലാണ് ആംബുലന്‍സിന് കടന്നുപോകാനായത്. വഴിമധ്യേയാണ് ഐഷാബി മരിച്ചത്. ആംബുലന്‍സില്‍ ഇരുന്ന് പകര്‍ത്തിയ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇടപെടല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button