FIFA World Cup 2022:അര്‍ജന്റീന ഫേവറിറ്റുകളല്ല,മനസുതുറന്ന് മെസി

ദോഹ:ഈ ലോകകപ്പ് കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ, അർജന്റീനയിലെ റൊസാരിയോയിൽ പന്തു തട്ടിക്കളിച്ച കാലം ഓർമ വരുന്നു. നിങ്ങൾക്കറിയാമോ! ഞാൻ ജനിക്കുന്നതിനു മുൻപ് ഒരു പെൺകുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എന്റെ അച്ഛനും അമ്മയും. അച്ഛന് അക്കാര്യം തീർച്ചയായിരുന്നു. അവർ പെൺകുഞ്ഞിനിടാൻ പേരു വരെ കണ്ടെത്തിയിരുന്നുവത്രേ!

അഞ്ചു വയസ്സൊക്കെ ഉള്ള കാലത്ത് റൊസാരിയോയിലെ ക്ലബ്ബിലായിരുന്നു പരിശീലനം തുടങ്ങിയത്. മുത്തശ്ശിയുടെ കൈപിടിച്ചായിരുന്നു അന്നൊക്കെ ക്ലബ്ബിലേക്കുള്ള യാത്ര. പിന്നീട് ഒരിക്കൽ മത്സരമുള്ള ദിവസം ക്ലബ് ടീമിലെ മുതിർന്ന താരം എത്തിയല്ല. പകരം എന്നെ കളിപ്പിക്കാമോ എന്ന് മുത്തശ്ശി ക്ലബ് അധികൃതരോട് ചോദിച്ചു. അവർക്ക് പൂർണസമ്മതം. അതായിരുന്നു ജീവിതത്തിലെ ആദ്യ ഫുട്ബോൾ മത്സരം!

ഫുട്ബോൾ കളിക്കാൻ കൂട്ടാത്തതിന് ചേട്ടന്മാരുമായി തല്ലും പതിവായിരുന്നു. നല്ല കുട്ടിയൊക്കെയായിരുന്നെങ്കിലും സ്കൂളിൽ പോകാനും പഠിക്കാനും എനിക്കു മടിയായിരുന്നു. പഠിച്ചില്ലെങ്കിൽ ഫുട്ബോൾ കളിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ ഞാൻ പഠിച്ചു തുടങ്ങി.

8–ാം വയസ്സിൽ റൊസാരിയോയിലെ ഫുട്ബോൾ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ചേർന്നു. ഹോർമോൺ കുറവുമൂലമുണ്ടായ രോഗത്തിന്റെ ചികിത്സ 11–ാം വയസ്സിലാണ് തുടങ്ങിയത്. അക്കാലത്തു വീട്ടിലെ സാമ്പത്തികസ്ഥിതിയും മോശമായിരുന്നു. അർജന്റീനൻ ക്ലബ്ബായ റിവർപ്ലേറ്റ് ട്രയൽ നടത്തിയ ശേഷം ചികിത്സച്ചെലവ് ഉൾപ്പെടെ ഏറ്റെടുക്കാമെന്നു അറിയിച്ചിരുന്നെങ്കിലും അതു വേണ്ടെന്നു വച്ചു.

13–ാം വയസ്സിലാണ് ബാർസിലോനയിലെ ട്രയലിനായി സ്പെയിനിലെത്തുന്നത്. ബാർസിലോനയിൽ സ്വന്തമായി ഫുട്ബോൾ കിറ്റൊക്കെ കിട്ടി. പരിശീലനത്തിന് ഇറങ്ങുമ്പോൾ അവർ സ്വന്തമായി പന്തുകൾ നൽകും. ഇതൊന്നും അർജന്റീനയിൽ ഇല്ലായിരുന്നു. പക്ഷേ, റൊസാരിയോ തെരുവിലെ ഫുട്ബോൾ കളി ശരിക്കും മിസ് ചെയ്തു അന്നേരവും.

ഈ ലോകകപ്പിൽ അർജന്റീന ഫേവറിറ്റുകളാണെന്ന് എല്ലാവരും പറയുന്നതു ഞാൻ കണക്കിലെടുക്കുന്നില്ല. യൂറോപ്യൻ ടീമുകളുമായി അർജന്റീന അടുത്തകാലത്ത് അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. പ്രധാന താരങ്ങൾക്കു പരുക്കേറ്റെങ്കിലും ഫ്രാൻസ് മികച്ച ടീമാണ്. ലോകകപ്പ് ജേതാക്കളാണല്ലോ അവർ. ബ്രസീൽ ടീമിൽ അപകടകാരികളായ ഒട്ടേറെ കളിക്കാരുണ്ട്. അവർക്ക് നെയ്മാറുണ്ട്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഖത്തറിൽ ഞങ്ങൾ‌ നന്നായി പൊരുതും !

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News