അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും; കേരളത്തിലെത്തിയ ശേഷം ഡിഎൻഎ പരിശോധന

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ (adoption row)കുഞ്ഞിനെ (child)ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും.ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രിയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്.ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍
ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്ധ്രയിലെ ദമ്പതികള്‍ കുട്ടിയെ കൈമാറിയത്.കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.

വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്‍റെയും കു‍ഞ്ഞിന്‍റെയും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. അതേസമയം, കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News