KeralaNews

‘ഞങ്ങളെ ആത്മഹത്യയിലേക്ക്‌ തള്ളി വിടാതിരുന്നുകൂടെ?’ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തുറന്ന കത്തുമായി ഒരു സ്‌പെഷ്യലിസ്റ്റ് അധ്യാപകന്‍

ആലപ്പുഴ: കലാകായിക, പ്രവൃത്തി പരിചയ അധ്യാപകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ‘തുറന്ന കത്തുമായി’ ഒരു അധ്യാപകന്‍. തുറവൂര്‍ സ്വദേശിയും സമഗ്ര ശിക്ഷയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകനുമായ അനന്തു അശോകനാണ് താനടക്കമുള്ള സ്‌പെഷ്യലിസ്റ്റ് താല്‍കാലിക അധ്യാപകര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഒരു തുറന്ന കത്തുമായി രംഗത്ത് വന്നിരിക്കുന്നത്. ആകെയുണ്ടായിരുന്ന തുച്ഛമായ ശമ്പളം കൂടി നിലച്ചതോടെ ഇക്കൂട്ടര്‍ കുടുംബം പുലര്‍ത്താന്‍ നെട്ടോട്ടമോടുകയാണെന്ന് അനന്തുവിന്റെ കത്തില്‍ പറയുന്നു. ഇതില്‍ പലരും സ്വന്തം കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും പണമില്ലാതെ ആത്മഹത്യയുടെ വക്കിലാണ്.

ഈ കൊറോണക്കാലത്തു സമഗ്ര ശിക്ഷയിലെ മറ്റു കരാര്‍ ജീവനക്കാരെ ഒക്കെ നിയമിച്ചിട്ടും നാലു വര്‍ഷക്കാലം സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സഹായിച്ച സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ജീവനോടെയുണ്ടോ എന്ന് തിരക്കാന്‍ സര്‍ക്കാരോ മന്ത്രിമാരോ ഇടതു-വലതു ഏതു അധ്യാപക സംഘടനകളോ ശ്രമിച്ചിട്ടില്ലെന്നും അനന്തു കത്തില്‍ പറയുന്നു. പൊതു വിദ്യാഭ്യാസ രംഗത്ത് ഇത്രയെങ്കിലും സംഭാവനകള്‍ നല്‍കിയ അധ്യാപക സമൂഹത്തെ കൂട്ട ആത്മഹത്യയുടെ വക്കിലേക്ക് തള്ളി വിടാതിരുന്നുകൂടെയെന്ന ചോദ്യത്തോടെയാണ് അനന്തുവിന്റെ കത്ത് അവസാനിക്കുന്നത്.

അനന്തുവിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം

കേരളത്തിലെ ധനകാര്യ മന്ത്രിക്കും ആദരണീയനായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ശ്രീ. പ്രൊ. രവീന്ദ്രനാഥ് മാഷും വായിച്ചറിയാൻ,

( ഈ കത്ത് നിങ്ങളിൽ ആരെങ്കിലും വായിക്കുമെന്നോ നടപടി എടുക്കാൻ വേണ്ടത് ചെയ്യുമെന്നോ എന്നൊന്നും എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.. എങ്കിലും കിട്ടിയാൽ ദയവു ചെയ്ത് പൊട്ടിച്ചു വായിക്കണം.. )

സർ,
എല്ലാവര്ക്കും ജോലി തന്നെയാണ് പ്രധാനം… കാരണം ജീവിതത്തിന്റെ പല കോണുകളും കൂട്ടി മുട്ടിക്കാൻ പെടാപ്പാടു പെടുന്ന എല്ലാവരും വരുമാനം ഇല്ലാതാകുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പോൾ മറ്റു വഴികളൊന്നും ഇല്ലാതെ വരുമ്പോൾ.. സ്വന്തം കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കാൻ പറ്റാതെ വരുമ്പോൾ… ഇതിനും കണ്ടു നിൽക്കാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ ആകുന്നവരുണ്ട്…
അവർ അറിവ് പകർന്നു കൊടുക്കുന്ന അധ്യാപകർ കൂടി ആകുമ്പോൾ അതത്ര എളുപ്പമല്ലാതെ വരും… പിടിച്ചു നില്ക്കാൻ ശ്രമിക്കും… മറ്റു പല വഴികളും കണ്ടു പിടിക്കാൻ നോക്കും.. തോൽക്കാതെ തളരാതെ എത്രയെന്നു വച്ചാണ് ഇങ്ങനെ…
അതെ പറഞ്ഞു വരുന്നത് ഞാനുൾപ്പെടുന്ന സമഗ്ര ശിക്ഷയിലെ അധ്യാപകരെ കുറിച്ച് തന്നെയാണ്…

കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോൾ മറ്റൊരു വഴിയും കാണാതെ വീട്ടിലിരിക്കുന്ന കുറച്ചു ജീവനുകൾ ഉണ്ട്.. അതിലൊരു വിഭാഗം ആൾക്കാർ നമ്മള് തന്നെയാണ്.. അപ്പോൾ നിങ്ങള് ചോദിക്കും മറ്റുള്ളവരും പ്രയാസം അനുഭവിക്കുന്നവർ തന്നെ അല്ലെ എന്ന്..
ശെരിയാണ്.. പക്ഷെ ആദ്യം സ്വന്തം നിലനിൽപ് നോക്കണ്ടേ…നമുക്ക് വേണ്ടി നമ്മള് തന്നെ ശബ്ദമുയർത്തണം..

ഒരധ്യാപകന് ആവശ്യം വേണ്ട എല്ലാ യോഗ്യതകളും അതിനേക്കാൾ ഏറെയും ഞങ്ങളുടെ കൂടെ പണിയെടുക്കുന്ന എല്ലാവര്ക്കും ഉണ്ട്.. ആദ്യം നിങ്ങൾ തന്നിരുന്ന ശമ്പളം ഫണ്ടില്ല എന്ന കാരണത്താൽ 28500 രൂപയിൽ നിന്ന് 7000 ആക്കി വെട്ടിച്ചുരുക്കി ദ്രോഹിച്ചു…
അത് പിന്നെ ഒന്നുമറിയാത്ത ഞങ്ങളിൽ പലരും വിശ്വസിച്ചു.. സമഗ്ര ശിക്ഷയിൽ വെട്ടിച്ചുരുക്കി ദ്രോഹിക്കാൻ പറ്റുന്ന സാലറി ഉള്ളത് ഞങ്ങൾക്ക് മാത്രമാണ് ഉള്ളത് എന്ന് നിങ്ങള് ഞങ്ങളെ അടിച്ചമർത്തി വിശ്വസിപ്പിച്ചു.. എന്നിട്ട് ഔദാര്യം പോലെ 7000 കൂടി സർക്കാർ ഫണ്ടിൽ നിന്നും തരുന്നു എന്ന് വിശ്വസിപ്പിച്ചു…
ഡിഗ്രിയും പി.ജിയും, എം ഫില്ലും ഉള്ള പലരെയും അതിൽ ഒതുങ്ങി മൂന്നും നാലും സ്‌കൂളുകളിൽ മനുഷ്യൻ ആണെന്ന പരിഗണന പോലും തരാതെ ഓടിനടന്നു പണിയെടുപ്പിച്ചു..
അതിലും പരാതി ഇല്ല.. കാരണം ഒന്നും ഇല്ലെങ്കിലും നമ്മളെക്കാൾ പാവപ്പെട്ടവരുടെ മക്കൾക്ക് നമ്മളെ കൊണ്ട് ഉപകാരം ഉണ്ടാകുന്നുണ്ടല്ലോ എന്ന് വിചാരിച്ചു..
ആ കുട്ടികൾ ആഴ്ചയിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം നമ്മളെ പ്രതീക്ഷിച്ചു സ്കൂളുകളിൽ ഉണ്ടാകുന്നുണ്ടല്ലോ എന്നും സമാധാനപ്പെട്ടു.. കുട്ടികളുടെ എണ്ണം കുറവ് കൊണ്ട് കഷ്ടപ്പെടുന്ന സ്കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം വളരെയധികം പ്രയോജനം ചെയ്തു..
സി.ബി.എസ്.സി. സ്‌കൂളുകളിൽ മാത്രം കണ്ടിരുന്ന പല സ്പെഷ്യൽ സബ്ജെക്റ്റുകളും ഗവൺമെന്റ് എൽ.പി സ്കൂളുകളിൽ വരെ എടുക്കാൻ ആളുകളായി.. അങ്ങനെ ഞങ്ങളുടെയും കൂടി പരിശ്രമ ഫലമായി ഈ നാലു വർഷക്കാലം സർക്കാരിനോടൊപ്പം ചേർന്ന് പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു..

ഇത്രയൊക്കെ ചെയ്തിട്ടും ഈ കൊറോണക്കാലത്തു സമഗ്ര ശിക്ഷയിലെ മറ്റു കരാർ ജീവനക്കാരെ ഒക്കെ നിയമിച്ചിട്ടും ഞങ്ങളെപോലെയുള്ള ഈ അധ്യാപകർ ജീവനോടെയുണ്ടോ എന്ന് തിരക്കാൻ സർക്കാരോ മന്ത്രിമാരോ… ഇടതു – വലതു ഏതു അധ്യാപക സംഘടനകളോ ആയികോട്ടെ, ശ്രമിച്ചിട്ടില്ല…

ആരോട് പറഞ്ഞാലും ഞങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്.. ഉടനെ ഉണ്ടാകും.. എന്നുള്ള പല്ലവി മാത്രം പാടാനേ ഇവർക്കൊക്കെ അറിയൂ.. പിരിവിനും സമ്മേളനത്തിന് സദ്യ വിളമ്പാനും ജാഥക്ക് കൊടി പിടിക്കാനും എണ്ണം കാണിക്കാനും ഒക്കെ നമ്മളെ പോലെയുള്ളവരെ വേണം..

ഇതെല്ലാം കഴിയുമ്പോൾ അവസാനം നമ്മളിൽ പല അധ്യാപകരും മുന്നിട്ടിറങ്ങിയതിന്റെ പരിണിത ഫലമായി നിയമന ഉത്തരവ് നീങ്ങുമ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ എല്ലാവര്ക്കും തിടുക്കമാണ്..
രാഷ്ട്രീയ പാർട്ടികൾക്കോ സംഘടനകൾക്കോ എതിരെയോ സംസാരിച്ചതല്ല ഇതുവരെ..
അവസ്ഥകൾ പറഞ്ഞു പോയതാണ്… ഇവരിൽ ഉള്ള പല അധ്യാപകരും നേരിട്ടും അല്ലാതെയും സഹായിച്ചിട്ടുമുണ്ട്.. പക്ഷെ താൽക്കാലിക ആശ്വാസമല്ല സാർ വേണ്ടത്.. ക്ഷമിക്കണം എല്ലാവരെയും പൊതുവെ പറഞ്ഞതിൽ…

അപ്പോൾ പറഞ്ഞു വന്നത്… ഇത്രേ ഉള്ളൂ…
ഞങ്ങളിൽ പലരും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഉന്തിത്തള്ളി ഉത്തരവ് ധനമന്ത്രി ആദരണീയനായ ഡോ. ടി.എം. തോമസ് ഐസക് അവറുകളുടെ മേശപ്പുറത്തു വരെ എത്തി എന്നതാണ്….
അവിടെ അദ്ദേഹം സാമ്പത്തിക പ്രതിസന്ധി വരുമെന്ന കാരണത്താൽ നിയമനം തടഞ്ഞു വച്ചിരിക്കുകയാണെന്നാണ്..
പ്രിയപ്പെട്ട സർ.. ഈ നിയമനം നടത്താതെ പിടിച്ചു വച്ചിട്ട് ഈ ലാഭിക്കുന്ന പൈസ എന്ത് പുണ്യ പ്രവൃത്തിക്കാണ് ഉപയോഗിക്കുന്നത്..?
സമഗ്ര ശിക്ഷയിലെ ഫണ്ടുകൾ വക മാറ്റി ചിലവാക്കാൻ വകുപ്പ് ഇല്ല എന്നാണ് അറിവ്.. സംസ്ഥാന സർക്കാരിന് തരാൻ പൈസ ഇല്ലെങ്കിൽ വേണ്ട..
അത് നിങ്ങൾ എവിടെയെങ്കിലും കൊണ്ട് പോയി ചിലവാക്ക്… കേന്ദ്ര ഫണ്ടിൽ ഞങ്ങൾക്ക് അവകാശപ്പെട്ട അർഹതപ്പെട്ട തുക എന്നു പറയപ്പെടുന്ന 7000 എങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഞങ്ങളെ കൊണ്ട് പണിയെടുപ്പിച്ചിട്ട് തന്നുകൂടെ???

അവസാനം ഈ ലാപ്സ് ആയി പോകുന്ന തുക മുഴുവൻ ആർക്കും പ്രയോജനം ഇല്ലാതെ കേന്ദ്രത്തിനു തിരിച്ചടക്കുന്നതിലും ഭേദം അല്ലെ ഇത്??
ഒന്നാലോചിക്കൂ.. കേരളത്തിൽ എന്നെ പോലെയുള്ള ചെറുപ്പക്കാരുടെ കാര്യം വിടൂ.. ഭൂരിഭാഗം ഇതിൽ പല പണികളും കളഞ്ഞിട്ട് സ്കൂൾ അധ്യാപനം സ്വപ്നം കണ്ടു വന്ന ഒരു പി.എസ്.സി പരീക്ഷ പോലും എഴുതാൻ പറ്റാതെ പ്രായമായവരും ഉണ്ട്… അവരെ എങ്കിലും ഒന്ന് പരിഗണിച്ചുകൂടേ???

പൊതു വിദ്യാഭ്യാസ രംഗത്ത് ഇത്രയെങ്കിലും സംഭാവനകൾ നൽകിയ അധ്യാപക സമൂഹത്തെ കൂട്ട ആത്മഹത്യയുടെ വക്കിലേക്ക് തള്ളി വിടാതിരുന്നുകൂടെ???

– വളരെയധികം ഖേദത്തോടെ ഒരു സർക്കാർ അനുഭാവി ആയ സ്പെഷ്യലിസ്റ്റ് അധ്യാപകൻ

അനന്തു അശോകൻ
ബി.ആർ.സി തുറവൂർ,
ആലപ്പുഴ ജില്ല
9567740949

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button