തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ആമച്ചല്‍ കുച്ചപുറം നാഞ്ചല്ലൂര്‍ വിഷ്ണുവിലാസത്തില്‍ എ.പി.വിഷ്ണു(28)ആണ് മരിച്ചത്. കഴിഞ്ഞ 24 മുതല്‍ വിഷ്ണു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

19ന് വിഷ്ണു മൂന്ന് സഹപ്രവര്‍ത്തകരുമായി മുംബൈയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പോയിരുന്നു. 23ന് ബെംഗളൂരുവിലേക്കും പോയ ശേഷം 24ന് ആമച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നു ലഭിച്ച നിര്‍ദേശം അനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇന്നലെ രാവിലെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. നെഞ്ച് വേദന, ഗ്യാസ്‌ട്രോ പ്രോബ്ലം എന്നായിരുന്നു പറഞ്ഞത്. ഇതിനുള്ള മരുന്ന് വോളന്റിയര്‍ വശം വീട്ടിലെത്തിച്ചു. എന്നാല്‍ ഉച്ചയോടെ നെഞ്ചുവേദന കടുത്തതോടെ ഡോക്ടറെ വിവരമറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം ആംബുലന്‍സില്‍ മെഡിക്കല്‍ കൊളജിലേക്ക് പോകവേ മരണം സംഭവിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധന കഴിഞ്ഞ് മാത്രമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News