അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി,അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയതായി ജയില്‍ ഡി.ജി.പി

തിരുവനന്തപുരം: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനെയും താഹയെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താത്കാലികമായി മാറ്റിയപ്പോള്‍ ഇവര്‍ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി.

കൂടാതെ ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു.

ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍.ഐ.എ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇവരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News