മുംബൈ: ട്വന്റി20 ലോകകപ്പ് ടീം നിർണയത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം റിങ്കു സിങ്ങിനെ ഒഴിവാക്കിയത് ആയിരുന്നുവെന്നു സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. ടീം പ്രഖ്യാപനത്തിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ശർമ നിലപാടു വ്യക്തമാക്കിയത്.
ഐപിഎലിൽ മികച്ച ഫോമിൽ കളിക്കുന്ന റിങ്കു ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തിന്റെ പോരായ്മ കൊണ്ടല്ല. ടീം കോംപിനേഷൻ പരിഗണനകളുടെ പേരിലാണ് റിങ്കുവിനെ മാറ്റിനിർത്തേണ്ടിവന്നത്. ശുഭ്മൻ ഗില്ലിനെ തഴഞ്ഞതും ഇതേ കാരണത്തിലാണ്– അഗാർക്കർ പറഞ്ഞു. ഹാർദിക് പാണ്ഡ്യയ്ക്കു പകരം വയ്ക്കാവുന്ന ഓൾറൗണ്ടറായി മറ്റൊരാളും ഇല്ലായിരുന്നുവെന്നും അഗാർക്കർ പറഞ്ഞു.
ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും കളിപ്പിക്കാവുന്ന ബാറ്റർ എന്ന നിലയിലാണ് സഞ്ജു സാംസണെ പരിഗണിച്ചത്. കെ.എൽ.രാഹുലിനെക്കാൾ സഞ്ജുവിനുള്ള ഗുണമായി സിലക്ഷൻ സമിതി കണ്ടത് അതാണ്– അഗാർക്കർ വ്യക്തമാക്കി.