വാഷിങ്ടൺ: അഹമ്മദാബാദിലെ വിമാനാപകടത്തിൽ ബോയിംഗിനും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരേ അമേരിക്കയിൽ കേസ് ഫയൽ ചെയ്ത് മരിച്ചവരുടെ കുടുംബം. അമേരിക്കയിലെ ഡെലവെയറിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്. ഇതാദ്യമാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ യുഎസിൽ കേസ് ഫയൽ ചെയ്യുന്നത്.
ബോയിംഗ് 787-8 ഡ്രീംലൈനറിലെ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം അശ്രദ്ധമായി ഓഫാക്കുകയോ കാണാതാവുകയോ ചെയ്തതാണ് ഇന്ധന വിതരണം നഷ്ടപ്പെടാൻ കാരണമായത്. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് കുടുംബങ്ങൾ പരാതിയിൽ പറയുന്നത്.
അപകടത്തിൽ 260 പേർ മരിച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തകരാൻ കാരണം ബോയിംഗും കോക്പിറ്റിലെ ഇന്ധന സ്വിച്ചുകൾ മാറ്റിയ ഹണിവെല്ലും കാരണമെന്നാണ് ഡെലവെയർ സുപ്പീരിയയർ കോടതിയിൽ ചൊവ്വാഴ്ച ഫയൽ ചെയ്ത കേസിൽ മരിച്ചവരുടെ കുടുംബാഗങ്ങൾ ആരോപിക്കുന്നത്.
അപകടത്തിൽ മരിച്ചവരിൽ കാന്തബെൻ ധീരുഭായ് പഘടൽ, നവ്യ ചിരാഗ് പഘടൽ, കുബേർഭായ് പട്ടേൽ, ബാബിബെൻ പട്ടേൽ എന്നിവരുടെ കുടുംബങ്ങൾക്ക് വേണ്ടി വ്യക്തമല്ലാത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അപകടത്തിൽപ്പെടുമ്പോൾ 230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഇന്ധനമാണ് വിമാനത്തില്‍ അപകട സമയത്തുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് ഉച്ചയ്ക്ക് 2.09 ന് എടിസിയിലേക്ക് മേയ്‌ഡേ കോള്‍ ലഭിച്ചു. ഇതിന് പിന്നാലെ തിരികെ വിമാനത്തിലെ കോക്പിറ്റുമായി എടിസി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബന്ധം നഷ്ടപ്പെട്ടു. ഈ സമയത്ത് വിമാനം തകര്‍ന്നുവീണിരുന്നു.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ധനസ്വിച്ച് ഓഫായതിനെച്ചൊല്ലിയുള്ള അന്വേഷണങ്ങളും നടന്നിരുന്നു.


