31.7 C
Kottayam
Thursday, May 2, 2024

എ ഐ ക്യാമറ: ആദ്യ മണിക്കൂറുകളിലെ നിയമ ലംഘന കണക്ക് പുറത്ത്, ഒന്നാം സ്ഥാനത്ത് ഈ ജില്ല

Must read

തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്.

ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

726 എഐ ക്യാമറകളാണ് ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽതന്നെ പലതിനും പല ദൗത്യങ്ങളാണുള്ളത്. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് 675 ക്യാമറകൾ ഉപയോഗിക്കുന്നത്.അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. എല്ലാ ജില്ലയിലും കൺട്രോൾ റൂം സംവിധാനവും ഒരുക്കും.

എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നത്. ഈ നിയമം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

നിയമലംഘനം ക്യാമറ പിടികൂടിയാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. 14 ദിവസത്തിനുള്ളിൽ നോട്ടീസും ഇ- ചെല്ലാനും വീട്ടിലെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് തുടർ നടപടികളിലേക്ക് കടക്കും.

ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തിൽനിന്ന് കൺട്രോൾ റൂമിലെ ഓപ്പറേറ്റർ നിയമലംഘനം സ്ഥിരീകരിച്ചശേഷം ഇതു തിരുവനന്തപുരത്തെ സെൻട്രൽ സെർവറിലേക്ക് അയയ്ക്കും. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥൻ അംഗീകരിച്ചശേഷം ഇ- ചെലാൻ എസ്എംഎസ് ആയും തപാലിലും അയയ്ക്കും.

നോട്ടീസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫീസുകളിൽ നേരിട്ട് എത്തിയും പിഴ അടയ്ക്കാം. മോട്ടർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കാം. https://mvd.kerala.gov.in/en/fine-remittance-camera-surveillance-0 എന്ന സൈറ്റിലാണ് ഇ- ചെല്ലാൻ നമ്പർ നൽകി പിഴ അടയ്ക്കേണ്ടത്.

ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറയിൽ കുടുങ്ങി പിഴയടയ്ക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് അനുവദിച്ചിരിക്കുന്നത് 14 ദിവസമാണ്. വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ് ഈ സംവിധാനം. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് നടത്തുന്ന ഗതാഗതലംഘനം കേസുകളിലാണ് ഇത് പ്രയോജനപ്പെടുന്നത്.

തന്റെ വാഹനം അതുവഴി പോയിട്ടില്ലെന്നോ ഗതാഗത നിയമലംഘനം ഉണ്ടായിട്ടില്ലെന്നോ ബോധ്യമുണ്ടെങ്കിൽ വാഹനനമ്പർ ഉടമയ്ക്ക് അപ്പീൽ നൽകുകയും ജില്ലാ എൻഫോഴ്സ്മെന്റ് അതോറിറ്റിക്ക് പരാതി നൽകുകയും ചെയ്യാം. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായാൽ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പോൾ തന്നെ പിഴ നോട്ടിസ് റദ്ദാക്കാൻ സാധിക്കും.

2017 മുതൽ റജിസ്റ്റർ ചെയ്തതും അതിനു മുൻപു റജിസ്റ്റർ ചെയ്തവയിൽ വിവിധ ആവശ്യങ്ങൾക്കായി പിന്നീട് മോട്ടർ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളുണ്ട്. മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ ഇല്ലാത്തവർക്ക് എസ്എംഎസ് അയയ്ക്കാൻ കഴിയില്ല.

തപാൽ വകുപ്പ് വഴി അയയ്ക്കുന്ന ചെലാൻ നോട്ടീസിലൂടെ നിയമലംഘന വിവരവും പിഴയൊടുക്കാനുള്ള നിർദേശവും അറിയിക്കും. പതിവായി നിയമലംഘനം നടത്തി പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങൾ​ വിലക്കുപട്ടികയിൽപെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week