ആലപ്പുഴയില്‍ വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം; സി.പി.എം നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ: കുട്ടനാട്ടില്‍ വാക്സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനെ സി.പി.എം നേതാക്കളാണ് മര്‍ദ്ദിച്ചത്. മിച്ചമുള്ള വാക്സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.

സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.എം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ വാക്സിന്‍ വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് പറഞ്ഞു.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പോലീസുകാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇക്കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിക്കുന്നത്. അഭിലാഷിന്റെ അമ്മ ലാലി കൊറോണ ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് ആണ് ഡോക്ടര്‍ക്ക് മര്‍ദ്ദനം ഏറ്റത്. തുടര്‍ന്ന് പ്രതിയായ ഇയാള്‍ ഒളിവില്‍ പോകുകയും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരിന്നു.

അഭിലാഷിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ സംസ്ഥാന വ്യാപകമായി ഒ.പികള്‍ ബഹിഷ്‌കരിച്ചിരിന്നു. ക്രൂരമായി മര്‍ദ്ദനമേറ്റതായും നീതി കിട്ടാത്തതില്‍ രാജിവെയ്ക്കുന്നതായും ഡോ. രാഹുല്‍ മാത്യുവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News