400 കോടിയുടെ ഒടിടി വേണ്ട,തിയേറ്റര്‍ മതി;വാഗ്ദാനം നിരസിച്ച് ആദിത്യ ചോപ്ര

മുംബൈ:ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള 400 കോടിയുടെ വാഗ്ദാനം നിരസിച്ച് നിർമാതാവ് ആദിത്യ ചോപ്ര. ബോളിവുഡിലെ പ്രശസ്ത നിർമാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര.

റൺബീർ കപൂറും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തുന്ന ഷംഷേര, റാണി മുഖർജിയും സെയ്ഫ് അലിഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബണ്ടി ഓർ ബബ്ലി 2, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനാവകാശം ലഭിക്കുന്നതിനാണ് ആദിത്യ ചോപ്രയെ ഒടിടി പ്ലാറ്റ്ഫോമുകൾ സമീപിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് നിർമാതാവ്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ തിയേറ്ററുകൾ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിയേറ്റർ തുറക്കുന്നതിന് സർക്കാർ ഇരുവരെ അനുവാദം നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഒടിടി പ്ലാറ്റ്ഫോമുകൾ തന്നെയാണ് പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് യഷ് രാജ് ഫിലിംസിന്റെ ചിത്രങ്ങൾക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഭാഗത്തു നിന്ന് വലിയ വാഗ്ദാനങ്ങൾ ഉണ്ടായത്.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ തിയേറ്ററുകൾ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ഭീമൻമാർക്ക് പുറമേ പ്രാദേശികമായും ഒട്ടേറ ഒടിടി പ്ലാറ്റ്ഫോമുകൾ ജന്മമെടുത്തു. പ്രമുഖ താരങ്ങളുടെയും വലിയ നിർമാണ കമ്പനികളുടെയും ചിത്രങ്ങൾക്ക് വൻതുക നൽകി പ്രദർശനാനുമതി നേടാൻ കനത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News