KeralaNews

കൊല്ലത്ത് കട്ട പോരാട്ടത്തിന് കളമൊരുങ്ങുന്നു, എൻകെ പ്രേമചന്ദ്രനെ നേരിടാൻ മുകേഷ്

കൊല്ലം: കൊല്ലത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി നടനും എംഎൽഎയുമായ മുകേഷിൻ്റെ പേര് നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. എം. മുകേഷ് എംഎൽഎയെ കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നിർദേശം. വിഷയത്തിൽ ഏക കണ്ഠമായ തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു. മന്ത്രി കെഎൻ ബാലഗോപാലിൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയായി എൻകെ പ്രേമചന്ദ്രനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായിട്ടുണ്ട്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.  

കൊല്ലത്ത് മുകേഷ് മത്സരിക്കുമ്പോൾ പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസകും, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്.

കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്. എറണാകുളം, ചാലക്കുടി സീറ്റിൽ ധാരണയായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button