തിരുവനന്തപുരത്ത് ചിപ്‌സ് നിർമാണ കടയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: കൈതമുക്കിലെ ചിപ്‌സ് നിര്‍മാണ കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കട ഉടമയായ അപ്പു ആചാരി ആണ് മരിച്ചത്. കടയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്‍ ചിപ്‌സ് എന്ന കടയില്‍ ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് അപകടം നടന്നത്.

തീപടര്‍ന്ന ഉടനെ അപ്പു ആചാരിയുടെ മകനും ജോലിക്കാരനും പുറത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ അപ്പു ആചാരി കടയ്ക്കുള്ളില്‍ വീണുപോയതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. നിമിഷനേരം കൊണ്ട് തീ പടര്‍ന്നുപിടിച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് അപ്പു ആചാരിയെ കടയ്ക്കുള്ളില്‍നിന്ന് പുറത്തേക്കെത്തിച്ചത്. ഫയര്‍ഫോഴ്സ് എത്തുന്നതിനുമുമ്പുതന്നെ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.

കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഏഴ് സിലിണ്ടറുകള്‍ കടയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവ പെട്ടെന്ന് എടുത്തുമാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടയുടെ തൊട്ടുപിറകിലായി വീടും ഉണ്ടായിരുന്നു. സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്കും തീ പടര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News