സമൂഹ മാധ്യമങ്ങളിലും നടപടി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ന്യൂഡല്‍ഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലും നടപടി. ഇന്ത്യയിൽ പിഎഫ്ഐയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെന്‍റ് ചെയ്തു. കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെന്‍റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ട് കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്ര സർക്കാർ നിരീക്ഷിക്കും. 

പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News