6 വര്‍ഷത്തിനിടെ 4 അറസ്റ്റ് വാറന്റും 5 സമന്‍സും; അപരന്റെ കയ്യിലിരിപ്പിനെ തുടര്‍ന്ന് വലഞ്ഞ് അബൂബക്കര്‍

മലപ്പുറം: കഴിഞ്ഞ ആറ് വര്‍ഷങ്ങളായി തന്റെ അപരനെക്കൊണ്ട് പൊറുതിമുട്ടുകയാണ് പൊതുപ്രവര്‍ത്തകനായ തരിശിലെ ഓട്ടുപാറ അബൂബക്കര്‍. ഇതിനോടകം 4 അറസ്റ്റ് വാറന്റും 5 സമന്‍സുമാണ് അബൂബക്കറിന്റെ പേരില്‍ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ഈ കുറ്റകൃത്യങ്ങളുമായി അദ്ദേഹത്തിന് ഒരു പങ്കുമില്ല. ഒരേ പേരും മേല്‍വിലാസമുള്ള മറ്റൊരാള്‍ ചെയ്യുന്ന കുറ്റങ്ങളാണ് അബൂബക്കറിന്റെ തലയിലായത്.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം. അവസാനം തന്റെ അപരനെ കയ്യോടെ പിടിച്ചെങ്കിലും അറസ്റ്റ് വാറണ്ടില്‍ നിന്ന് രക്ഷപ്പെടാനായില്ല. ഇത്തവണ എടക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2005ല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് പോലീസ് അബൂബക്കറിനെ തേടി തരിശിലെ വീട്ടിലെത്തിയത്.

അപരന് കൊടുക്കേണ്ട ആധാര്‍ കാര്‍ഡുമായി പോസ്റ്റ്മാന്‍ എത്തിയതോടെയാണ് തന്റെ അതേ പേരും മേല്‍വിലാസവുമുള്ള ഒരാള്‍ തരിശില്‍ തന്നെ താമസിക്കുന്ന വിവരം അബൂബക്കര്‍ അറിയുന്നത്. മറ്റൊരു സ്ഥലത്തുനിന്നെത്തി കരുവാരകുണ്ടില്‍ വിവാഹം ചെയ്തു താമസിക്കുന്ന ഇയാള്‍ക്കെതിരെ വണ്ടിച്ചെക്ക്, അടിപിടി, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കു കേസുകളുണ്ട്.

സമന്‍സും വാറന്റും ലഭിച്ചു പൊറുതിമുട്ടിയ അബൂബക്കറിന്റെ പരാതിയില്‍, അപരനായ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി തന്റെ പേരില്‍ കേസുകള്‍ വരില്ലെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും അബൂബക്കറിനെ തേടി എടക്കര സ്റ്റേഷനില്‍നിന്നു പോലീസ് എത്തിയത്. കാര്യങ്ങള്‍ ബോധ്യപ്പെട്ട പോലീസ് മറ്റേ അബൂബക്കറിനു വേണ്ടി വീണ്ടും അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News