CrimeKeralaNews

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന്‍റെ സുഹൃത്ത് അബിൻ സി രാജ് കസ്റ്റഡിയിൽ

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്എഫ്ഐ നേതാവ് അബിന്‍ സി രാജ് പിടിയില്‍. മാലിദ്വീപിൽനിന്ന് എത്തിയ അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ രണ്ടാം പ്രതിയാണ് അബിന്‍. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മാലിദ്വീപിൽ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു അബിൻ സി രാജ്. കേസെടുത്തതിന് പിന്നാലെ നാട്ടിലെത്തിക്കുകയായിരുന്നു. അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖില്‍ നേരത്തെ മൊഴി നല്‍കിയത്. അബിന്‍ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയെന്നുമാണ് അറസ്റ്റിലായതിന് പിന്നാലെ നിഖില്‍ പറഞ്ഞിരുന്നു.

അബിനെ ചോദ്യം ചെയ്യുന്നതോടെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും. അബിനെ കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്‍റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. നിഖില്‍ തോമസിന്‍റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു.

കേസിൽ പ്രതിചേർക്കപ്പെട്ടതോടെ കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇവിടെ എത്തിയതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് കായം കുളത്തേക്ക് കൊണ്ടുപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button