ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ 300ഓളം ആധാര്‍ കാര്‍ഡും നിര്‍ണായക രേഖകളും കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിലെ ആക്രിക്കടയില്‍ വില്‍പ്പനയ്ക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ നിന്നും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ നിര്‍ണായക രേഖകള്‍ കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനുളള 300ലധികം ആധാര്‍ രേഖകളാണ് കണ്ടെത്തിയത്. എന്നാല്‍ കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ ആയിരുന്നു കാര്‍ഡുകള്‍.

സ്ഥലത്തെ പൊതുപ്രവര്‍ത്തകനായ മധു ഇതുവഴി പോകുമ്പോഴാണ് ആക്രിക്കടയുടമ പേപ്പറുകള്‍ വേര്‍ തിരിക്കുന്നത് കണ്ടത്. ഇതിനിടയില്‍ ആധാര്‍ രേഖകളും, ഇന്‍ഷുറന്‍സ്, ബാങ്ക്, രേഖകളും കണ്ടെത്തി. ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ഇവ എത്തിച്ചയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇയാളെ കുറിച്ച് സൂചന ലഭിച്ചതായും 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകള്‍ എത്തിച്ചതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പോലീസിനെ അറിയിച്ചു. നാല് വര്‍ഷത്തോളമായി വിതരണം ചെയ്യേണ്ടതായിരുന്നു ആധാര്‍ കാര്‍ഡുകള്‍. രേഖകളെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News