മദ്യലഹരിയിൽ ദമ്പതികൾ വലിച്ചെറിഞ്ഞു; കോമ സ്റ്റേജിലെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തി ഡോക്ടർമാർ

തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടുവയസുള്ള കുഞ്ഞ്
ആശുപത്രി വിടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടര ആഴ്ചയോളമുള്ള വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിടുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എസ്എടിയിലെത്തി കുഞ്ഞിനെ കണ്ടുവെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കോമ സ്റ്റേജിലെത്തിയ കുഞ്ഞിനേയാണ് എസ്എടി ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കിയിരുന്നു. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. ഇനി കുഞ്ഞ് പൂര്‍ണമായും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ജൂലൈ ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച് വെൻ്റിലേറ്റർ ചികിത്സ ഉൾപ്പെടെയുള്ള വിദഗ്ധ പരിചരണം നൽകിയിരുന്നു. രണ്ടാഴ്ച നീണ്ട ചികിത്സകൾക്ക് ഒടുവിലാണ് കുഞ്ഞിൻ്റെ ആരോഗ്യനില വീണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News