30.5 C
Kottayam
Friday, October 18, 2024

അർജന്റീനയെ പൂട്ടി കൊളംബിയ; ആദ്യ പകുതി ഗോൾരഹിതം,ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍;സുരക്ഷാ വീഴ്ച്ച കാരണം കോപ്പ അമേരിക്ക ഫൈനല്‍ വൈകി

Must read

ഫ്ളോറിഡ:കോപ്പ അമേരിക്കയുടെ കലാശപ്പോരില്‍ കടുത്ത പോരാട്ടവുമായി അര്‍ജന്റീനയും കൊളംബിയയും. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. എന്നാല്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും മുന്നേറി. കോപ്പയോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഡി മരിയ അര്‍ജന്റീന നിരയിലുണ്ട്.

അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന കൊളംബിയന്‍ ബോക്‌സിലെത്തി. പിന്നാലെ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് കൊളംബിയയും പ്രത്യാക്രമണം നടത്തിയതോടെ മത്സരം കടുത്തു. നിരനിരയായി കൊളംബിയന്‍ താരങ്ങള്‍ അര്‍ജന്റൈന്‍ ബോക്‌സിലേക്ക് ഇരച്ചെത്തി. ആറാം മിനിറ്റില്‍ കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസിന്റെ ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ കൈയിലാക്കി. ഏഴാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി.

വിങ്ങുകളിലൂടെ മുന്നേറിയ കൊളംബിയ പന്ത് കൈവശം വെച്ചും കളിച്ചു. വിങ്ങുകളില്‍ നിന്നുള്ള മുന്നേറ്റം തടയാന്‍ അര്‍ജന്റീന പ്രതിരോധം നന്നായി വിയര്‍ത്തു. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും ആക്രമിച്ചു. മെസ്സി മൈതാനമധ്യത്തില്‍ ഇറങ്ങിയാണ് ടീമിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ലക്ഷ്യം കാണാനായില്ല. 32-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിന് പുറത്തുനിന്ന് കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്‌സണ്‍ ലെര്‍മ ഉതിര്‍ത്ത ഷോട്ട് എമി സേവ് ചെയ്തു. അതിനിടെ മെസ്സി പരിക്കേറ്റ് മൈതാനത്ത് വീണു. പെട്ടെന്ന് തന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാനം ഇരുടീമുകളും മുന്നേറിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

സുരക്ഷാ വീഴ്ച്ച കാരണം അര്‍ജന്റീന – കൊളംബിയ കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകി. മത്സരം നടക്കുന്ന മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. ഇതോടെ ഇന്ത്യന്‍ സമയം രാവിലെ 5.30-ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 30 മിനിറ്റ് വൈകുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും ആറോ മുക്കാലോടെയാണ് മത്സരം ആരംഭിച്ചത്‌

ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ എത്തിയ പലരും ഗേറ്റ് ചാടിക്കടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇതോടെ ഗേറ്റ് പൂര്‍ണമായും അടച്ചതോടെ ടിക്കറ്റെടുത്ത ആരാധകരുടെ പ്രവേശനവും തടസപ്പെട്ടു.

ഇതോടെ മൈതാനത്ത് വാംഅപ്പിനിറങ്ങിയ കൊളംബിയ, അര്‍ജന്റീന താരങ്ങള്‍ ഡ്രസ്സിങ് റൂമുകളിലേക്ക് മടങ്ങി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അനുസരിച്ച് കൊളംബിയയുടെ മഞ്ഞ ജേഴ്സി ധരിച്ച ആരാധകരാണ് സുരക്ഷാ വേലി ചാടിക്കടക്കുന്നതായി കാണുന്നത്. ഇവര്‍ സ്റ്റേഡിയത്തിലെ പോലീസ് ഓഫീസര്‍മാരെയും സ്റ്റേഡിയം അറ്റന്‍ഡര്‍മാരെയും മറികടന്ന് ഓടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

മൂന്നുവര്‍ഷത്തിനിടെ, മൂന്നാമത്തെ വമ്പന്‍ കിരീടം ടീമിന് സമ്മാനിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് സാധിക്കുമോ എന്നതാണ് കോപ്പയിലെ ചോദ്യം. 2021ലെ കോപ, 2002ലെ ലോകകപ്പ് പോരാട്ടങ്ങളില്‍ രാജ്യത്തിന് കിരീടം ചാര്‍ത്തിക്കൊടുത്ത മെസ്സിക്ക് മറ്റൊരു കിരീടം കൂടിയായാല്‍ അത് ഇരട്ടിമധുരമാകും. തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ അര്‍ജന്റീനക്ക് ഒരിക്കല്‍ മാത്രമാണ് ലഭിച്ചത്. 1945, 46, 47 വര്‍ഷങ്ങളില്‍ കോപ അമേരിക്ക നേടിയതാണ് ഇതിന് മുമ്പുള്ള നേട്ടം.

സെമിഫൈനലില്‍ കാനഡക്കെതിരെ ഗോള്‍ നേടിയ മെസ്സി ഫൈനലിലും ഗോള്‍ നേടുമെന്ന പ്രതീക്ഷയിലാണ് ടീം. ആറ് കോപ ചാമ്പ്യന്‍ഷിപ്പുകളില്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയാണ് സെമിയില്‍ മെസ്സി സ്വന്തമാക്കിയത്. 2007 മുതല്‍ 2024 വരെയാണ് മെസ്സിയുടെ ഗോളടി. ആറ് പതിറ്റാണ്ടുമുമ്പ് സിസിഞ്ഞോയാണ് ഈ നേട്ടത്തിനുടമയായ ആദ്യ താരം. 17 വര്‍ഷം മുമ്പ് പെറുവിനെതിരെയായിരുന്നു മെസ്സിയുടെ ആദ്യഗോള്‍.

വര്‍ഷങ്ങളായി ഉറ്റ കൂട്ടുകാരനായ ഏയ്ഞ്ചല്‍ ഡി മരിയക്കുവേണ്ടി ഈ ഫൈനല്‍ ജയിച്ചേ മതിയാകൂവെന്ന് മെസ്സി കഴിഞ്ഞ ദിവസം കാനഡക്കെതിരായ സെമി ഫൈനലിനുശേഷം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഫൈനലിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ചിരുന്നു. 2008ലെ ഒളിമ്പിക്‌സിലും 2021ലെ കോപയിലും 2022ലെ ഖത്തര്‍ ലോകകപ്പിലും ഫെനലിസീമയിലും അര്‍ജന്റീന ജേതാക്കളായപ്പോള്‍ ഗോളടിച്ചത് മരിയയായിരുന്നു.

അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ച ശേഷം ബെന്‍ഫിക്കയില്‍ 2025 വരെ ക്ലബ് ഫുട്ബാളില്‍ ഡി മരിയ തുടരും. 144 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഡി മരിയ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 32 അസിസ്റ്റന്റുകളുമുണ്ട്. കണക്കില്‍ അര്‍ജന്റീനയാണ് മുന്നില്‍. അവസാനമായി ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് കൊളംബിയക്കുള്ളത്. ആറെണ്ണം അര്‍ജന്റീന ജയിച്ചു.

അഞ്ച് കളികള്‍ സമനിലയായി. കഴിഞ്ഞ കോപ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന കൊളംബിയയെ തോല്‍പിച്ചത്. ഇത്തവണ എക്വഡോറിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയ അര്‍ജന്റീനയെ മുമ്പ് മൂന്ന് തവണ പെനാല്‍റ്റി ചതിച്ചിട്ടുണ്ട്, 2004ലും 2015ലും 2016ലും. അര്‍ജന്റീനയുടെ തുടക്ക ലൈനപ്പില്‍ മാറ്റമുണ്ടാകില്ല. ഗോണ്‍സാലോ മോണ്ടിയേല്‍, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് തഗ്ലിയാഫിക്കോ എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും.എന്‍സോ ഫെര്‍ണാണ്ടസും റോഡ്രിഗോ ഡി പോളും മിഡ്ഫീല്‍ഡിലുണ്ടാകും.

വിടവാങ്ങല്‍ പോരാട്ടത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയക്കും അവസരം ലഭിച്ചേക്കും. ജുലിയന്‍ അല്‍വാരസാകും മെസിക്കൊപ്പം അറ്റാക്കിങ്ങില്‍. ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ സാധ്യതയുള്ള ലൗതാരോ മാര്‍ട്ടിനസ് ഫൈനലിലും പകരക്കാരനാകും. ആക്രമണത്തിലും പ്രതിരോധത്തിലും ഇത്തവണ കരുത്തുറ്റ സംഘമാണ് കൊളംബിയ. 12 ഗോളുകളാണ് നെസ്റ്റര്‍ ലോറെന്‍സോ പരിശീലിപ്പിക്കുന്ന ടീം നേടിയത്. രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്. ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ജോണ്‍ എരിയാസും ജോണ്‍ കൊര്‍ഡോബയുമടക്കമുള്ള മിടുക്കരായ താരങ്ങള്‍ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week