ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വാദങ്ങളാണ് ഇന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണ് സരിന്‍ പറഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്നയാളെ എങ്ങനെയാണ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്നും സതീശന്‍ ചോദിച്ചു. പാര്‍ട്ടി നേതാക്കള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ ഉണ്ട് എന്ന് ബി ജെ പി അറിയിച്ചതോടെയാണ് ആ ഓപ്ഷന്‍ സരിന്‍ മാറ്റി വെച്ചത്. ഇതോടെയാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം സമ്മതം മൂളിയതിനാലാണ് അവരുടെ നരേറ്റീവ് തന്നെ തനിക്കെതിരെ ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യം തന്നെയാണ് സരിന്‍ ആവര്‍ത്തിച്ചത് എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒരു സിസ്റ്റം ഉണ്ട് എന്നും അത് പ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് എന്നും സതീശന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുമായെല്ലാം കൂട്ടായ ആലോചന നടത്തി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സരിന് സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടായിരുന്നു എന്നും എന്നാല്‍ സരിന്‍ സിപിഎമ്മില്‍ പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നടപടി എടുത്തിരുന്നെങ്കില്‍ അതിനാലാണ് സിപിഎമ്മിലേക്ക് പോയതെന്ന് വരുത്തി തീര്‍ത്തേനേയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പുറത്ത് പോകുമ്പോള്‍ ആരുടെയെങ്കിലും പുറത്ത് ചാരണം, അത് തന്റെ മേലായി എന്ന് മാത്രമേ ഉള്ളൂവെന്നും സതീശന്‍ വ്യക്തമാക്കി. സരിന് 2021 ല്‍ ഒറ്റപ്പാലം സീറ്റ് കൊടുത്തിരുന്നുവെന്നും അവിടെ നിന്ന് പ്രവര്‍ത്തിച്ച് കാണിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഇന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തയും സതീശനേയും രൂക്ഷമായി വിമര്‍ശിച്ച് സരിന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനിടെ തന്നെ സരിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗ്വത്വത്തില്‍ നിന്നും കെപിസിസി പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് സരിനെ പുറത്താക്കിയത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News