25.5 C
Kottayam
Monday, September 30, 2024

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ: പ്രതികൾ ഹണിട്രാപ്പിനും പദ്ധതിയിട്ടു

Must read

കൊല്ലം: ഓയൂർ കാറ്റാടിയിൽനിന്ന്‌ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പദ്‌മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടു. ഇതിന്റെ വിവരങ്ങൾ അനിതകുമാരിയും അനുപമയും ചേർന്ന്‌ എഴുതിയ കുറിപ്പുകളിൽനിന്ന്‌ പോലീസിനു ലഭിച്ചു.

ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച്‌ അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ എഴുതിവെച്ചു. കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത്‌ ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നുംപറഞ്ഞ് തട്ടിപ്പിനു പദ്ധതി തയ്യാറാക്കി. ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ചുസൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവെച്ചിരുന്നു.

കാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്സോ ബ്ലേഡ്‌ ഉപയോഗിച്ച്‌ പല കഷണങ്ങളായി മുറിച്ച്‌ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. ഇവയിൽ ചിലത്‌ പോലീസ്‌ കണ്ടെത്തി.

കാറ്റാടിയിൽനിന്ന്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം പ്രതികൾ പലയിടത്തും കറങ്ങിനടന്നു. രാത്രി ഏഴുമണിയോടെയാണ്‌ ഇവർ വീട്ടിലെത്തിയത്‌. കുട്ടിയെ അനുപമയ്ക്കൊപ്പം ഇരുത്തിയശേഷം പദ്‌മകുമാറും ഭാര്യയും പുറത്തുപോയി ഭക്ഷണവും വീട്ടുസാധനങ്ങളും വാങ്ങി. മടങ്ങി വീട്ടിലെത്തിയശേഷം ടി.വി. കാണുമ്പോഴാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌ വലിയ വാർത്തയായതായി അറിയുന്നത്‌. അതിനുശേഷമാണ്‌ കുട്ടിയെ ഒഴിവാക്കാൻ ആലോചന തുടങ്ങിയത്‌.

പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണത്തിനു സഹായകമായ വിവരം പോലീസിന് ലഭിച്ചു. കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത്‌ തെങ്ങുവിളയിലുള്ള ഫാമിൽ ഞായറാഴ്ച നടന്ന തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു.

പ്രതികൾ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസിൽ ബോക്സ് ഫാമിൽനിന്ന്‌ അടുത്ത പുരയിടത്തിലേക്ക്‌ വലിച്ചെറിഞ്ഞിരുന്നു. ഇത്‌ കണ്ടെടുത്തു. ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടിൽവച്ച്‌ ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ ബാഗ് ഫാമിൽവച്ച് കത്തിച്ചുകളഞ്ഞതായി പ്രതികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമിൽ നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന്‌ ബാഗിന്റെ അവശിഷ്ടങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.

ഞായറാഴ്ച രാവിലെ 10.45-നാണ് പദ്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും മകൾ അനുപമയെയും ഫാമിൽ എത്തിച്ചത്. അവിടെനിന്ന് നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനടുത്തേക്ക്‌ കൊണ്ടുപോയി. മൊബൈൽ ഫൊറൻസിക് യൂണിറ്റ് അംഗങ്ങളും ഫാമിലെ വിവിധയിടങ്ങൾ പരിശോധിച്ചു. അനിതകുമാരിയെ അടുത്തുള്ള വയലിനരികിലേക്ക് കൊണ്ടുപോയും തെളിവെടുത്തു. ഫാം ഹൗസിലെ ജീവനക്കാരി ഷീബയിൽനിന്നു വിവരങ്ങൾ തേടി.

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം പ്രതികൾ ഫാം ഹൗസിലെത്തിയിരുന്നു. മാമ്പള്ളികുന്നത്തെ വീട്ടിലുണ്ടായിരുന്ന നായ്ക്കളെ ഇവിടേക്ക് മാറ്റാനായിരുന്നു ഇത്. അന്ന് ഫാമിൽ എത്തിയതിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു. 12.15-ന് തെളിവെടുപ്പ് പൂർത്തിയാക്കി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടങ്ങി. പ്രതികളെ ഫാമിൽ എത്തിക്കുന്നതറിഞ്ഞ് പരിസരവാസികൾ റോഡിനുമുന്നിൽ തടിച്ചുകൂടിയിരുന്നു.

ദുരൂഹതകളൊഴിയാതെ തെങ്ങുവിളയിലെ ഫാം ഹൗസ്

പൊളിഞ്ഞതും പൊളിയാറായതുമായ കെട്ടിടങ്ങൾ അങ്ങിങ്ങ്…നായ്ക്കളെയും പശുക്കളെയും പാർപ്പിക്കാനുള്ളത് വേറെ. സംരക്ഷണമില്ലാതെ നശിക്കുന്ന ഫലവൃക്ഷങ്ങളും അലങ്കാരച്ചെടികളും-പദ്മകുമാറിന്റെ തെങ്ങുവിളയിലെ ഫാമിലെ കാഴ്ചകളിങ്ങനെ.

ചാത്തന്നൂർ-പരവൂർ റോഡിൽ എം.എൽ.എ.ജങ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഒഴുകുപാറവഴിയാണ് തെങ്ങുവിളയിലെത്തുക. ഫാമിനടുത്ത് ഒട്ടേറെ വീടുകളുണ്ട്. വിശാലമായ പറമ്പിനു ചുറ്റുമതിലും വലിയ ഗേറ്റുമുണ്ട്. മാമ്പള്ളിക്കുന്നത്തുനിന്ന് മിക്കപ്പോഴും പദ്മകുമാറും കുടുംബവും ഇവിടെയെത്തിയിരുന്നു. ഫാമിനായി നല്ല തുകതന്നെ ചെലവഴിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.

ആദ്യം പറമ്പ് മുഴുവൻ വാഴക്കൃഷി നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് ബേക്കറിയിലേക്കുള്ള ഭക്ഷണപദാർഥങ്ങൾ ഇവിടെനിന്നു തയ്യാറാക്കി കൊണ്ടുപോയിത്തുടങ്ങി. അതും നിർത്തിയശേഷമാണ് പശുക്കളെ വളർത്തിത്തുടങ്ങിയത്. പശുക്കൾക്കായി തീറ്റപ്പുൽക്കൃഷിയും അസോളവളർത്തലും തുടങ്ങി.

കുരുമുളകും തെങ്ങും കമുകും പ്ലാവുകളും മഹാഗണിയുമെല്ലാം പറമ്പിൽ ധാരാളമുണ്ട്. ജലസേചന സൗകര്യമൊരുക്കാനും നായ്ക്കളെ പാർപ്പിക്കാനും മറ്റും കെട്ടിടങ്ങളുണ്ടാക്കാനും പദ്മകുമാർ ധാരാളം പണം ചെലവാക്കി. ഓരോ സംരംഭം പരാജയപ്പെടുമ്പോഴും അവ പൊളിച്ചടുക്കികൊണ്ടിടാനുള്ള സ്ഥലമാക്കി ഫാം ഹൗസിനെ മാറ്റി. പലപല കൃഷികൾ ചെയ്യാൻ ഗ്രീൻ ഹൗസുകൾ ഒരുക്കിയെങ്കിലും അവയെല്ലാം തകർന്നു. പഴയൊരു കാറും ഇവിടെ മൂടിയിട്ടിട്ടുണ്ട്.

യഥാവിധം നോക്കിനടത്തിയിരുന്നെങ്കിൽ ഇവിടെനിന്നുമാത്രം പദ്മകുമാറിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കാമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികപ്രതിസന്ധിയുണ്ടായിട്ടും ഫാം വിൽക്കാനോ നന്നായി നോക്കിനടത്താനോ ഇയാൾ തയ്യാറാകാത്തതും സംശയത്തിനിടയാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week