തൊടുപുഴ: ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഷട്ടർ 60 സെന്റിമീറ്ററിലേക്ക് ഉയർത്തി. സെക്കൻഡിൽ 60000 ലിറ്റർ വെള്ളം പുറത്തേക് ഒഴുക്കിവിടുന്നുണ്ട്. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടിയായി ഉയർന്നു. പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടർന്നാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ കൂടിയത്. 112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ പെയ്തത്.
പാബ്ല ഡാം തുറക്കുന്നു
പാബ്ള ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. 500 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar) ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine)നടത്തിയ അഭിപ്രായ പ്രകടനം ദയനീയ കീഴടങ്ങലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി (N K Premachandran). മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്നാടുമായുള്ള രഹസ്യധാരണ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ല. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ജോസ് കെ മാണി
മുല്ലപ്പെരിയാർ വിഷയം ചൂണ്ടിക്കാട്ടി പാർലമെന്റിന് മുന്നിൽ കേരളാ കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. തോമസ് ചാഴിക്കാടൻ എംപിയും പ്രതിഷേധത്തിൽ പങ്കെടുക്കും. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലായിരിക്കും പ്രതിഷേധം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.