തിരുവല്ലം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനായ ആൺസുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചവശനാക്കി. തുടർന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു.
മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളിൽ ഇടിച്ചും പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) ആണ് പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്.
ഇയാളുടെ വലതുകൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചത്. സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവാക്കൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി റഹീമിന് പരിചയമുണ്ടായിരുന്നു. ഇയാൾ മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധു കണ്ടിരുന്നു. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തു.
ഇതിനുശേഷം പെൺകുട്ടിയുമായി സൗഹൃദത്തിലുള്ള റഹീമിന്റെ ഫോണിൽ സന്ദേശമയച്ച് ജഡ്ജിക്കുന്നിൽ വരാനായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നു സുഹൃത്തുക്കളുമെത്തി റഹീമുമായി സംസാരിച്ച് പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽനിന്നു പിൻമാറാൻ നിർബന്ധിച്ചു.
മറുപടിയില്ലാത്തതിനെ തുടർന്ന് യുവാക്കൾ റഹീമിനെ മർദിക്കുകയായിരുന്നു വെന്ന് തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് പറഞ്ഞു. റഹീമിനെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.


