മലപ്പുറം: അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികൾ മരിച്ചു. കോഴിമാലിന്യ സംസ്കരണപ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ബിഹാറിൽ നിന്നുള്ളവും ഒരാൾ അസമിൽ നിന്നുള്ള ആളുമാണ്.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കൽ ടാങ്കിലാണ് അപകടമുണ്ടായത്.
മാലിന്യപ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീണതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.