‘അതിലൊന്നുമില്ല സാറേ, പഴയ പഴ്‌സാണ്’; മഴയില്‍ കുതിര്‍ന്ന് റോഡില്‍ കിടന്ന പഴ്‌സ് പരിശോധിച്ച പോലീസ് ഞെട്ടി

തൃശൂര്‍: റോഡില്‍ മഴ നനഞ്ഞു കുതിര്‍ന്ന നിലയിലൊരു പഴ്‌സ് കിടക്കുന്നത് കണ്ട് അതുവഴി വന്നൊരു ചെറുപ്പക്കാരനാണ് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരെ ഏല്‍പ്പിച്ചത്. പഴ്‌സിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തിലെ നമ്പറില്‍ വിളിച്ചപ്പോള്‍ അതു പഴയ പഴ്‌സാണ് സര്‍. കാര്യമായൊന്നും അതിലില്ല. അതുകൊണ്ടാ അന്വേഷിക്കാതിരുന്നത് എന്നായിരുന്നു മറുപടി.

എന്നാല്‍ പഴ്‌സിനുള്ളില്‍ തിരഞ്ഞ പോലീസുകാര്‍ ഞെട്ടി. പഴ്‌സിന്റെ ഉള്‍ഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കിയ പോലീസിന് ലഭിച്ചത് 2 ലക്ഷം രൂപയോളം വിലമതിക്കുന്ന തങ്കത്തകിട്. പിന്നാലെ പോലീസ് ഉടമയെ വിളിച്ചു വരുത്തി. തങ്കത്തകിട് കാണിച്ചപ്പോഴാണ് അതിന്റെ കാര്യം അയാള്‍ക്ക് ഓര്‍മ വന്നത്.

ചേലക്കോട്ടുകര സ്വദേശിയായ ഇയാള്‍ സ്വര്‍ണാഭരണ നിര്‍മാണശാലയുടെ ഉടമയാണ്. പൊലീസുകാര്‍ പഴ്‌സ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു. കിഴക്കേക്കോട്ടയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ കൈകളിലാണ് പഴ്‌സ് എത്തിയത്.

പഴ്‌സിന്റെ ഉള്ളറ പരിശോധിച്ചപ്പോള്‍ കടലാസില്‍ പൊതിഞ്ഞ എന്തോ വസ്തു പൊലീസുകാരുടെ കയ്യില്‍ തടഞ്ഞു. തുറന്നു നോക്കിയപ്പോള്‍ 40 ഗ്രാം തൂക്കമുള്ള തങ്കത്തകിട് കണ്ടു. പഴ്‌സിനുള്ളില്‍ സ്വര്‍ണം വച്ചിരുന്ന കാര്യം മറന്നു പോയതാണു കാരണം. ഒടുവില്‍ ഈസ്റ്റ് എസ്എച്ച്ഒയുടെ അനുവാദത്തോടെ തങ്കത്തകിട് പഴ്‌സുടമയ്ക്കു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News