സഹോദരിയുടെഅഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരന്‍ പിടിയില്‍

ലക്‌നൗ: സഹോദരിയുടെ അഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. യുപിയിലെ ഹമിര്‍പുര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്.

ശനിയാഴ്ച വൈകിട്ടോടെ വീടിന് മുന്നില്‍ കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന അഞ്ചുവയസുകാരിയെ ബിസ്‌കറ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇവിടെ നിന്നു കരഞ്ഞുകൊണ്ടിറങ്ങി വന്ന പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ അമ്മയോട് പറഞ്ഞു. ഇവര്‍ തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് എസ്പി നരേന്ദ്ര കുമാര്‍ സിംഗ് അറിയിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരനെതിരെ ബലാത്സംഗത്തിന് പുറമെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയെന്നും തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News