കേരളത്തില്‍ ‘സംപൂജ്യര്‍’ ആയി ബി.ജെ.പി; ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാതെ ബിജെപി. വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന നേമത്ത് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടി 5,750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

കേരളത്തില്‍ മൂന്ന് സീറ്റെങ്കിലും ബിജെപിക്കെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടത്. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനും തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് കുമ്മനം രാജശേഖരനും വിജയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷത്തില്‍ ഫല സൂചകങ്ങള്‍ മാറി മറിയുകയായിരുന്നു.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഇ ശ്രീധരന്‍ ഒടുവില്‍ പരാജയപ്പെട്ടു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിലിന്റെ ജയം. തൃശൂരില്‍ സുരേഷ് ഗോപിയേയും കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലിനേയും പിന്നിലാക്കി പി. ബാലചന്ദ്രന്‍ വിജയിച്ചു.

തൃശൂര്‍ ഇത്തവണയും സുരേഷ് ഗോപിയെ കൈവിട്ട കാഴ്ച. ആകെയുണ്ടായിരുന്ന നേമവും കൈവിട്ടതോടെ കേരളത്തില്‍ ബിജെപിയുടെ നില പരുങ്ങലിലായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പ്രചാരണത്തിനിറങ്ങിയിട്ടും നിലമെച്ചപ്പെടുത്താനാകാത്തത് കനത്ത തിരിച്ചടിയായാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News